ഏകീകൃത കുര്‍ബാന: സിനഡ് തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത
ഏകീകൃത കുര്‍ബാന ഓശാന ഞായറാഴ്ച മുതല്‍ നടപ്പാക്കണമെന്ന സിനഡ് തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനത്തില്‍ ഒപ്പുവെപ്പിച്ചതെന്നും ആരോപണം. സിനഡ് സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. കര്‍ദ്ദിനാള്‍ അനുകൂലികളും വിമതരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ജനഭിമുഖ കുര്‍ബാന തുടരുമെന്ന് വൈദികര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ( Unified qurbana )
ഓശാന ഞായര്‍ ദിവസം എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ സംയുക്തമായി ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളില്‍ പുതിയ ആരാധനാക്രമം ഏര്‍പ്പെടുത്താന്‍ അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓശാന ഞായര്‍ മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന രീതിയിലേക്ക് മാറാന്‍ മാര്‍പാപ്പ അതിരൂപതയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്റെ നിര്‍ണായക ഇടപെടല്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തര്‍ക്കത്തില്‍ ആദ്യമായാണ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.
Story Highlights: Unified qurbana: Ernakulam-Angamaly Archdiocese opposes Synod decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here