നമ്മുടെ പെറ്റമ്മ മാതൃഭാഷയാണ്, ജനങ്ങളെ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്ന് പിണറായി വിജയൻ
നമ്മുടെ പെറ്റമ്മ മാതൃഭാഷയാണെന്നും ഒരു രാജ്യം ഒരു ഭാഷ എന്നത് ഇന്ത്യയിൽ അടിച്ചേൽപ്പിക്കരുതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന നീക്കമാണിത്. മനുഷ്യന്റെ പെറ്റമ്മയും ജീവന്റെ സ്പന്ദനവുമാണ് മാതൃഭാഷയെന്നും പിണറായി വ്യക്തമാക്കി.
ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിന് സംസ്ഥാനങ്ങളോടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വലിയ വീഴ്ച്ച വരുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതിവിഹിതം കേന്ദ്രം കവരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also :കെ.വി തോമസ് മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ.എം പാർട്ടി കോൺഗ്രസ് വേദിയിൽ
സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മലയാളത്തിൽ സംസാരിച്ചത് കൗതുകമായി. മുഖ്യമന്ത്രി പിണറായിയുടെ ക്ഷണമനുസരിച്ചാണ് സമ്മേളനത്തിന്റെ ഭാഗമായതെന്നും ഇത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ അസംബ്ലി നടക്കുന്നതിന്റെ തിരിക്കിനിടയിലും ഇവിടെയെത്തിയത് കേരള മുഖ്യമന്ത്രി പിണറായി തരുന്ന സ്നേഹം കൊണ്ടാണ്. സംഘകാലം മുതലുള്ള കേരള – തമിഴ്നാട് ബന്ധമാണ് ഇതിൽ പങ്കെടുക്കാനുള്ള മറ്റൊരു കാരണം. പിണറായി വിജയൻ ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ജീവനാഡിയെന്നും സ്റ്റാലിൻ പറഞ്ഞു.
സെമിനാർ വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ടുകൽ നൽകിയാണ് സ്വീകരിച്ചത്. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കരുത്തരായ മുഖ്യമന്ത്രിമാരാണ് ഒരേ വേദിയിലെത്തിയിരിക്കുന്നത്. വലിയ രാഷ്ട്രീയ ചിത്രമാണിത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിന് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് നേതാവ് കെ.വി തോമസും പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ സെമിനാറിലും പാർട്ടി കോൺഗ്രസിലും നടത്തുന്നത്.
Story Highlights: Pinarayi Vijayan against a country, a language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here