Advertisement

ഒടുവിൽ കൊലയാളികൾക്ക് ശിക്ഷ; അഭിഭാഷകയായി ഒരു മകൾ അച്ഛന് വേണ്ടി പോരാടിയത് 16 വർഷം…

April 11, 2022
Google News 1 minute Read

അച്ഛന്റെ കൊലയാളികൾക്ക് ശിക്ഷ നേടിക്കൊടുക്കാൻ ഒരു മകൾ പോരാടിയത് നീണ്ട 16 വർഷം. ആ യാത്ര അവൾക്കും കുടുംബത്തിനും എളുപ്പമായിരുന്നില്ല. പക്ഷെ ലക്ഷ്യം ഉറച്ചതായതിനാൽ പിന്മാറാൻ അവൾ തയ്യാറായില്ല. 2006 ഫെബ്രുവരി ഒന്നിനാണ് കേസിന്റെ തുടക്കം. അന്നാണ് ഷെഗുഫ്തയുടെ പിതാവ് താഹിർ അഹമ്മദിനെ കാണാതായത്. ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തിന് ശേഷം, മൃതദേഹം ഒരു മാൻഹോളിൽ നിന്ന് കണ്ടെത്തി. തുടർന്ന് മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും മാർച്ച് 17 ന് കൊലപാതകം ആരോപിച്ച് 6 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

താഹിർ അഹമ്മദിന്റെ ഡിപ്പാർട്ട്‌മെന്റൽ സഹപ്രവർത്തക മിയ മുഹമ്മദ് മൊഹിയുദ്ദീൻ, അന്നത്തെ രാജ്ഷാഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഷിബിർ മഹ്ബൂബുൽ ആലം സാലിഹി, താഹിറിന്റെ റസിഡൻസ് കെയർടേക്കർ ജഹാംഗീർ, ജഹാംഗീറിന്റെ സഹോദരനും ഛത്ര ശിബിർ പ്രവർത്തകനുമായ അബ്ദുസലാം, അവരുടെ (ജഹാംഗീർ, അബ്ദുസ് സലാം) പിതാവ് സലാംസുദ്ദീൻ എന്നിവരായിരുന്നു
അന്ന് പിടിയിലായ പ്രതികൾ.

താഹിറിന്റെ മകൾ ഷെഗുഫ്ത അന്ന് ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാകുക എന്നത് അവളുടെ സ്വപ്നമായിരുന്നില്ല. എന്നാൽ പിതാവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ, അന്ന് അവൾ ഒരു അഭിഭാഷകയാകാനും പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കാനും തീരുമാനിച്ചു.

“2006-ലാണ് അച്ഛൻ എന്നെ നിയമപഠനത്തിന് ചേർക്കുന്നത്. പക്ഷെ അന്നത്തെ ആഗ്രഹങ്ങളിൽ ഒരിക്കലും അഭിഭാഷകയാകുക എന്ന മോഹം ഉണ്ടായിരുന്നില്ല. നിയമം പഠിച്ച് വേറെ ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കാനായിരുന്നു തീരുമാനം. അധ്യാപികയോ നിയമോപദേശകയോ ആയി കോടതിക്ക് പുറത്ത് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ അച്ഛന്റെ മരണത്തിൽ നീതി ലഭിക്കാതായപ്പോൾ ഇതാണ് തന്റെ വഴിയെന്ന് തീരുമാനിക്കുകയായിരുന്നു.

Read Also : തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ

ആദ്യം കേസ് രാജ്ഷാഹിയിലെ അതിവേഗ ട്രൈബ്യൂണലിലേക്കും പിന്നീട് ഹൈക്കോടതിയിലേക്കും പോയി. ദിവസങ്ങൾക്ക് ശേഷം കേസിലെ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചു. 2013 മെയ് 13 ന് ഹൈക്കോടതി മൊഹിയുദ്ദീനും ജഹാംഗീറിനും വധശിക്ഷ പ്രഖ്യാപിക്കുകയും സലാമിനെയും നസ്മുളിനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു എന്നും ദി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു.

16 വർഷത്തോളം കേസ് നീണ്ടു. ഉയർന്ന ബിരുദം നേടിയിട്ടും തന്റെ കരിയർ വികസിപ്പിക്കാൻ ഷെഗുഫ്തയ്ക്ക് സാധിച്ചില്ല. കാരണം കഴിഞ്ഞ പതിനാറ് വർഷം അവൾ തളരാത്ത പോരാട്ടത്തിലായിരുന്നു. ഒടുവിൽ 2022 ഏപ്രിൽ 5-ന്, അപ്പീൽ ഡിവിഷൻ, ഹൈക്കോടതിയുടെ വിധി ശരിവെക്കുകയും രണ്ട് പ്രതികൾക്ക് വധശിക്ഷയും രണ്ട് പേർക്ക് ജീവപര്യന്തം തടവും വിധിക്കുകയും ചെയ്തു.

“16 വർഷം ഞാൻ ഇതിനായി പോരാടി. ഒരുപാട് സങ്കടങ്ങളും കഷ്ടപ്പാടുകളും ഞാൻ അനുഭവിച്ചു. ഒടുവിൽ ഞാൻ ആഗ്രഹിച്ച വിധി വന്നു. ഈ വിധിയിൽ ഞാൻ തൃപ്തയാണ്” ഷെഗുഫ്ത പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here