ഒപ്പത്തിനൊപ്പം; സിറ്റി-ലിവർപൂൾ മത്സരം ആവേശ സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശ സമനിലയിൽ. പ്രീമിയർ ലീഗിൽ യഥാക്രമം ഒന്നാമതും രണ്ടാമതുമുള്ള മാഞ്ചസ്റ്റർ സിറ്റി- ലിവർപൂൾ മത്സരം പ്രതീക്ഷിച്ചതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സിറ്റിക്കായി കെവിൻ ഡി ബ്രുയ്നും ഗബ്രിയേൽ ജെസൂസും ലക്ഷ്യം കണ്ടപ്പോൾ ഡിയേഗോ ജോട്ട, സാദിയോ മാനെ എന്നിവരാണ് ലിവർപൂൾ സ്കോറർമാർ.
വെറും ഒരു പോയിൻ്റ് വ്യത്യാസത്തിൽ ഒന്നാമതും രണ്ടാമതും നിൽക്കുന്ന ടീമുകൾ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ ആദ്യം ഗോളടിച്ചത് ഹോം ടീം തന്നെയാണ്. അഞ്ചാം മിനിട്ടിൽ ഡി ബ്രുയ്നിലൂടെ സിറ്റി മുന്നിലെത്തി. ബോക്സിനു പുറത്തുനിന്ന് ഡി ബ്രുയിൻ ഉതിർത്ത ഷോട്ട് ലിവർപൂൾ താരത്തിൻ്റെ ദേഹത്തിടിച്ച് വലയിൽ കയറുകയായിരുന്നു. എന്നാൽ, മിനിട്ടുകൾക്കുള്ളിൽ തിരിച്ചടിച്ച ലിവർപൂൾ ജോട്ടയിലൂടെ ഒപ്പമെത്തി. 13ആം മിനിട്ടിലായിരുന്നു സമനില ഗോൾ. അലക്സാണ്ടർ ആർനോൾഡ് ആണ് ഗോളിനു വഴിയൊരുക്കിയത്.
37ആം മിനിട്ടിൽ സിറ്റി വീണ്ടും മുന്നിലെത്തി. ജാവോ കാൻസലോയുടെ അസിസ്റ്റിൽ നിന്ന് ഗബ്രിയേൽ ജെസൂസ് ആണ് സിറ്റിക്ക് വീണ്ടും ലീഡ് നൽകിയത്. ജീസുസിന്റെ 2022ലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. ആദ്യ പകുതിയിൽ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ ലിവർപൂൾ വീണ്ടും ഒപ്പമെത്തി. സലയുടെ പാസിൽ നിന്ന് മാനെ സിറ്റി വല ചലിപ്പിച്ചു. 63 ആം മിനിട്ടിൽ റഹീം സ്റ്റെർലിങിൻ്റെ ഗോൾ സിറ്റിക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും വാറിൽ അത് ഓഫ്‌സൈഡ് ആയി. നിശ്ചിത സമയത്തിൻ്റെ അവസാന മിനിട്ടിൽ സിറ്റി താരം റിയാദ് മഹരെസ് എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് പുറത്തുപോയത്.
ലീഗിൽ ഇനി 7 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ സിറ്റിക്ക് 74ഉം ലിവർപൂളിന് 73ഉം പോയിൻ്റാണുള്ളത്.
Story Highlights: liverpool manchester city drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here