മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പിൽ നിന്ന് കാണാതായ മുംബഷീറിൻ്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. ക്യാൻ്റീനിലെ കട്ടൻ ചായ വിതരണം നിർത്തിയതിനെ മുബഷീർ ചോദ്യം ചെയ്തിരുന്നു. അത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുബഷീറിൻ്റെ ഭാര്യ ഷാഹിന പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കാണാതായ മുബഷീറിനെ ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു.
എംഎസ്പി ബറ്റാലിയൻ അംഗമായ മുബഷീറിനെ അരീക്കോട്ടെ ക്യാമ്പിൽ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്. ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് എം എസ് പി ബറ്റാലിയൻ അംഗമായ മുബഷീർ കടന്നുകളഞ്ഞത്. ഒരു പൊലീസുകാരൻറെ നിസഹായത എന്ന പേരിലുള്ള കത്തിൽ ക്യാമ്പിലെ അസി. കമാൻഡർ അജിത്കുമാറിനെതിരെയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണ് ഞാനെന്നും കത്തിലുണ്ട്. ഞാനോടെ തീരണം ഇതെല്ലാമെന്നും ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മുബഷീർ കത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് വടകര സ്വദേശിയാണ് മുബഷീർ. കഴിഞ്ഞ നാലര വർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
Story Highlights: malappuram missing police officer complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here