കൊവിഡ് ഭീതിയിൽ ചൈന, വളർത്തുമൃഗങ്ങളെ തല്ലിക്കൊല്ലുന്നതിൽ വ്യാപക പ്രതിഷേധം….

കർശന കൊവിഡ് നിയന്ത്രണത്തിലാണ് ചൈന. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാനാകാതെ വലയുകയാണ് അവിടുത്തുകാർ. ചൈനയുടെ പ്രധാന നഗരമായ ഷാങ്ഹായിൽ ഒരു കൊവിഡ് ബാധിതന്റെ വളർത്തു നായയെ ആരോഗ്യ പ്രവർത്തകൻ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഷാങ്ഹായി. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകൻ കൈക്കോട്ട് ഉപയോഗിച്ച് നായയെ കൊല്ലുന്നതായിരുന്നു വിഡിയോയിൽ ഉള്ളത്. ഈ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. നായയുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം.
കൊവിഡ് ബാധിതരായവരെ ബസിൽ കയറ്റി ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് ഉടമസ്ഥർ തങ്ങളുടെ പ്രിയപ്പെട്ട നായകളെ തെരുവിലേക്കിറക്കിയിരുന്നു. ഉടമസ്ഥർ കൂടെയില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കിട്ടാതെ അവർ വലയാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ നായ വീടിന് സമീപം തന്നെ നിൽക്കുകയും ഉടമസ്ഥനെ കൊണ്ടുപോയ വാഹനത്തിന് പുറകെ ഓടുകയും ചെയ്തു. ഇതേ തുടർന്നാണ് ആരോഗ്യപ്രവർത്തകർ കൈക്കോട്ട് ഉപയോഗിച്ച് ഇതിനെ കൊന്നത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്.
കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന നായ കൊവിഡ് പരത്തുമെന്ന ഭീതിയാണ് കൊല്ലാൻ കാരണമെന്ന് തദ്ദേശീയ ഭരണകൂടങ്ങൾ നൽകുന്ന വിശദീകരണം. ഉടമസ്ഥന് നഷ്ടപരിഹാരം നൽകുമെന്ന അധികൃതരുടെ വിശദീകരണവും ആളുകളെ പ്രകോപിപ്പിച്ചു. ക്രൂരമായി ഒരു ജീവനെ ഇല്ലാതാക്കിയിട്ട് നഷ്ടപരിഹാരം നൽകിയാൽ മതിയോ എന്ന ചോദ്യവും ഉയർന്നു. ഇത് ചൈനയിലെ ആദ്യത്തെ സംഭവമല്ല ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ചൈനയിൽ റിപ്പോർട് ചെയ്തിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ഹാർബിൻ നഗരത്തിൽ മൂന്നു പൂച്ചകളെയും കൊവിഡ് തടയിടാനായി കൊന്നിരുന്നു. ആളുകൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്.
Read Also : “ഇപ്പോഴും കേരളത്തിൽ മൊത്തം മിന്നലാണ്”; വിഷു വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ സോമസുന്ദരം…
സീറോ കോവിഡ് പോളിസി എന്ന പേരിൽ കർശന നിയന്ത്രണമാണ് ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ ചൈനയിൽ ഉണ്ടായിരിക്കുന്നത്. ആളുകൾ മാത്രമല്ല വളർത്തുമൃഗങ്ങളും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം ഉണ്ട്. മൃഗങ്ങളിൽ നിന്നും കൊവിഡ് പിടിപെടുമെന്ന ഭീതിയിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Covid outbreak in Shanghai has dogs on lockdown with their owners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here