കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; സുബൈർ വധത്തിൽ പുതിയ വെളിപ്പെടുത്തൽ

പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതിൽ പുതിയ വെളിപ്പെടുത്തൽ. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം നൽകിയതെന്ന് കാർ ഉപയോഗിച്ചിരുന്ന അലിയാർ. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടിയിരുന്നതായും അലിയാർ 24 നോട്.
അമ്പലത്തിൽ പോകാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് കാർ ആവശ്യപ്പെട്ടത്. വാർത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാൽ ഫോൺ ഓഫാണെന്നും അലിയാർ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിൻ്റെ ഫോട്ടോയും നമ്പറുമുണ്ട്. കാർ ആവശ്യപ്പെടുന്നതിന്റെ കോൾ റെക്കോർഡ് പൊലീസിന് കൈമാറിയെന്നും അലിയാർ.
അതേസമയം കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് യതാർത്ഥ ഉടമ കൃപേഷ് 24 നോട് പറഞ്ഞിരുന്നു. രണ്ടുവര്‍ഷമായി അലിയാര് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അലിയാര് ആര്‍ക്കൊക്കെ കാര്‍ നല്‍കിയെന്ന് അറിയില്ലെന്നും കൃപേഷ് 24നോട് വ്യക്തമാക്കി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Story Highlights: crucial revelation in subair murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here