ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന

ലൗ ജിഹാദ് പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന. പാര്‍ട്ടി വിരുദ്ധമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിശദീകരണ യോഗം നടത്തിയിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത്. (cpim against george m thomas comment love jihad)
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിലാണ് മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് വിവാദ പരാമര്‍ശം നടത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നാണ് മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് പറഞ്ഞത്. പ്രസ്താവനയ്ക്കെതിരെ സമൂമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ ലവ് ജിഹാദ് ആരോപണം ദമ്പതികള്‍ തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജോത്സ്നയും വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ ജോര്‍ജ് എം. തോമസിനെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞത്. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന ക്രുപ്രചാരണമാണ് ലൗ ജിഹാദ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവ് അദ്ദേഹം തന്നെ അംഗീകരിച്ചതാണെന്നും പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു.
Story Highlights:cpim against george m thomas comment love jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here