അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു
പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. വി എസ് അച്യുതാനന്ദന് വേണ്ടി നിരവധി കേസുകള്‍ വാദിച്ച അഭിഭാഷകനാണ് പി ശശിധരന്‍ നായര്‍.
അഴിമതിക്കെതിരായ വി എസ് അച്യുതാനന്ദന്റെ പോരാട്ടങ്ങളില്‍ നിയമോപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ശശിധരന്‍ നായര്‍ പങ്കാളിയായിട്ടുണ്ട്. 2018ല്‍ മിനര്‍വ ശിവാനന്ദന്‍ സ്മാരക സമിതിയുടെ ആദരവ് വി.എസില്‍ നിന്നു ഏറ്റുവാങ്ങിരുന്നു. 1966 മുതല്‍ സി.പി.എം പാര്‍ട്ടി അംഗമായ അദ്ദേഹം കെ.ടി.ഡി.സി ജീവനക്കാരുടെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ജീവനക്കാരുടെയും യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു.
1966ല്‍ വര്‍ക്കല രാധാകൃഷ്ണന്റെയും പിരപ്പന്‍കോട് ശ്രീധരന്‍ നായരുടെയും ജൂനിയറായാണ് ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ തിരുവനന്തപുരം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്. 1970ല്‍ വഞ്ചിയൂരില്‍ ചെറുന്നിയൂര്‍ ലാ സെന്റര്‍ സ്ഥാപിച്ചു. 1981ല്‍ സംസ്ഥാന വിജിലന്‍സ് ട്രൈബ്യൂണല്‍ ആയി നിയമിതനായി. 1993ല്‍ വിരമിച്ചു. ഇതേ കാലയളവില്‍ സെയില്‍സ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കെ.ആര്‍. ഗൗരിയമ്മ, ഇമ്പിച്ചിബാവ, എം.കെ. കൃഷ്ണന്‍, പി. ഗോവിന്ദപിള്ള എന്നിവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്.
Story Highlights: Lawyer Cherunniyoor P Sasidharan Nair has passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here