യുദ്ധ നഷ്ടം നികത്താന്‍ യുക്രൈന് പ്രതിമാസം 7 ബില്യണ്‍ ഡോളര്‍ സഹായം ആവശ്യം: സെലെന്‍സ്‌കി
യുദ്ധത്തില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ യുക്രൈന് പ്രതിമാസം 7 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു ( Ukraine economic losses war ).
യുദ്ധശേഷം തന്റെ രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ ‘നൂറുകണക്കിന് ബില്യണ്‍ ഡോളര്‍’ വേണ്ടിവരുമെന്ന് ലോകബാങ്ക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍ക്‌സി പറഞ്ഞു. റഷ്യയുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം. ഐഎംഎഫും ലോകബാങ്കും ഉള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മോസ്‌കോയെ ഉടന്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധത്തിനൊപ്പം തന്നെ റഷ്യ ലോക വിപണിയില്‍ ആക്രമണാത്മക രീതികള്‍ ഉപയോഗിക്കുകയാണ്. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും പിന്തുണയോടെ പുനര്‍നിര്‍മിച്ച യുക്രൈന്‍ നഗരങ്ങളിലൊന്നില്‍ അടുത്ത മീറ്റിംഗ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടാണ് സെലെന്‍സ്‌കി ലോകബാങ്ക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Read Also : മരിയുപോള്‍ പിടിച്ചെന്ന് റഷ്യ; പ്രതികരിക്കാതെ യുക്രൈന്‍
യുക്രൈന്‍ തുറമുഖ നഗരം മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു. എന്നാല്‍, മരിയുപോള്‍ നഗരത്തിലെ അസോവ്സ്റ്റാള്‍ ഉരുക്കുവ്യവസായശാലയില്‍ രണ്ടായിരത്തോളം യുക്രൈന്‍ ഭടന്മാരുണ്ടെന്നും അവരെ നേരിടാന്‍ റഷ്യ മടിക്കുന്നത് കനത്ത തിരിച്ചടി ഭയന്നാണെന്നും യുക്രൈന്‍ പ്രതികരിച്ചു. 11 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഉരുക്കുവ്യവസായശാല ഉപരോധിച്ചിരിക്കുന്നതിനാല്‍ ബങ്കറുകളിലും തുരങ്കങ്ങളിലും കഴിയുന്ന യുക്രൈന്‍ പോരാളികള്‍ വൈകാതെ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് റഷ്യ. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ യുക്രൈന്‍ തയാറായിട്ടില്ല.
റഷ്യയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്ക് ഉള്‍പ്പെടെ ഉപരോധം കടുപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നല്‍കും. കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും നല്‍കാന്‍ ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളില്‍ ഒട്ടേറെപ്പേര്‍ നഗരം വിട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും ആയിരക്കണക്കിനാണ്.
Story Highlights: Zelensky says Ukraine needs $7 billion in assistance per month to make up for economic losses from war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here