ജോണ്‍പോളിന് ആയിരങ്ങളുടെ യാത്രമൊഴി
മലയാള സിനിമാ ചരിത്രത്തില്‍ സ്വന്തമായൊരു ഇടമൊരുക്കി തിരക്കഥാ കൃത്ത് ജോണ്‍ പോള്‍ (72) യാത്രയായി. കൊച്ചി എളംകുളം പള്ളിയില്‍ സംസ്ഥാന സര്‍ക്കാര്‍ ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകള്‍ നടന്നു. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ സിനിമ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
കൊച്ചി എളംകുളത്തെ സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്റെ ഇതിഹാസ കഥാകാരന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
രാവിലെ മുതല്‍ മരടിലെ വീട്ടിലും, ചാവറ കള്‍ച്ചറല്‍ സെന്ററിലും, ടൗണ്‍ ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ നിരവധി പേര്‍ പ്രിയ ‘അങ്കിള്‍ ജോണി’ന് അന്ത്യാഭിവാദനം അര്‍പ്പിക്കാനെത്തിയിരുന്നു. ജോണ്‍ പോള്‍ കഥകള്‍ വെള്ളിത്തിരയിലെത്തിച്ച സംവിധായകര്‍, പ്രിയ സഹപ്രവര്‍ത്തകര്‍ തുടങ്ങി അദ്ദേഹത്തെ ഗുരുസ്ഥാനീയരായി കണ്ടവരെല്ലാം ജോണ്‍ പോളിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി.രാജീവും എറണാകുളം ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്ന് ജോണ്‍ പോളിന് അന്തിമ ഉപചാരം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി.
Story Highlights: Thousands say goodbye to John Paul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here