ഐപിഎൽ: ഡൽഹിയെ എറിഞ്ഞിട്ട് മൊഹ്‌സിൻ; ലക്‌നൗവിന് 6 റൺസ് ജയം

ഐപി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് തകർത്ത് ലക്‌നൗ സൂപ്പർ ജയ്ന്റസ്. ലക്നൗ സൂപ്പർ ജയന്‍റ്സ് മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. പൃഥ്വി ഷായെ(5) ചമീരയും ഡേവിഡ് വാർണറെ (3) മൊഹ്‍സീനും പുറത്താക്കി. എന്നാല്‍ 16 പന്തില്‍ 51 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി റിഷഭ് പന്തും മിച്ചല്‍ മാർഷും ഡല്‍ഹിയെ കരകയറ്റി. 20 പന്തില്‍ 37 റണ്‍സെടുത്ത മാർഷിനെ ഗൗതം പുറത്താക്കിയെങ്കിലും റിഷഭ് പന്ത് ഒരറ്റത്ത് പിടിച്ചുനിന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്തിനെ മൊഹ്‍സിന്‍ ഖാന്‍ ബൌള്‍ഡാക്കി.
അതിനിടെ ലളിത് യാദവ് മൂന്ന് റണ്‍സുമായി ബിഷ്‍ണോയിക്ക് കീഴടങ്ങി. റോവ്‍മാന്‍ പവലിന്‍റെ പോരാട്ടം 21 പന്തില്‍ 35ല്‍ മൊഹ്‍സിന്‍ അവസാനിപ്പിച്ചു. ഒരു റണ്ണുമായി ഷാർദുല്‍ ഠാക്കൂറും മൊഹ്‍സീന് മുന്നില്‍ വീണു. ഒടുവില്‍ അക്സർ പട്ടേല്‍ വെടിക്കെട്ടിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്സർ 24 പന്തില്‍ 42, കുല്‍ദീപ് 8 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറില്‍ 3 വിക്കറ്റിന് 195 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 51 പന്തില്‍ 77, ദീപക് 34 പന്തില്‍ 52 റണ്‍സ് നേടി. ഷാർദുല്‍ ഠാക്കൂറാണ് മൂന്ന് വിക്കറ്റും നേടിയത്.
ഗംഭീര തുടക്കമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ലഭിച്ചത്. പവർപ്ലേയില്‍ 57-1 എന്ന മികച്ച സ്കോർ നേടി ടീം. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ ഷാർദുല്‍ ഠാക്കൂർ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി കെ എല്‍ രാഹുലും ദീപക് ഹൂഡയും ടീമിനെ മുന്നോട്ട് നയിച്ചു. 15-ാം ഓവറില്‍ ഹൂഡയെ ഠാക്കൂർ മടക്കുമ്പോള്‍ ലക്നൗ 137 റണ്‍സിലെത്തിയിരുന്നു. ഹൂഡ-രാഹുല്‍ സഖ്യം 95 റണ്‍സ് ചേർത്തു.
Read Also : തകർത്ത് രാഹുലും ഹൂഡയും; ലക്നൗവിന് മികച്ച സ്കോർ
പിന്നീട് മാർക്കസ് സ്റ്റോയിനിസും സാവധാനം കളംനിറഞ്ഞതോടെ ലഖ്‌നൗ മികച്ച സ്കോറിലെത്തി. ഠാക്കൂർ എറിഞ്ഞ 19-ാം ഓവറില്‍ രാഹുലിനെ സിക്സർ ശ്രമത്തിനിടെ ബൌണ്ടറിലൈനില്‍ ലളിത് യാദവ് പിടികൂടി. രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു. മാർക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 17, ക്രുനാല്‍ പാണ്ഡ്യ 6 പന്തില്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നു.
Story Highlights: Lucknow beat Delhi by 6 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here