പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

പി സി ജോര്‍ജിന്റേത് സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പി സി ജോര്‍ജിനെ പിന്തുണയ്ക്കുന്ന വി മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണിത്. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്നും സര്‍ക്കാര്‍ അത് കെട്ടിഘോഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. (pk kunhalikkutty on pc george arres)
വിദ്വേഷ നീക്കത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ധ്രുവീകരിച്ച് വോട്ടാക്കി മാറ്റാനാണ് കേരളത്തിലും സംഘപരിവാര്‍ ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗം ആളിക്കത്തിച്ച് വിവാദമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കം കേരളത്തില്‍ വിലപ്പോകില്ല. മാധ്യമങ്ങള്‍ അറസ്റ്റിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Read Also : പിസി ജോർജിനെ കാണാൻ അനുവദിച്ചില്ല; രോഷം പ്രകടിപ്പിച്ച് വി മുരളീധരൻ
ഇന്ന് വെളുപ്പിന് അഞ്ച് മണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സ്വന്തം വാഹനത്തിലാണ് പി സി ജോര്‍ജിനെ എ ആര്‍ ക്യാമ്പിലെത്തിച്ചത്. പി സി ജോര്‍ജിന്റെ വാഹനം ഡിവൈഎഫ്‌ഐ തടയുകയും ചീമുട്ടയെറിയുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും പി സി ജോര്‍ജിന് പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
Story Highlights: pk kunhalikkutty on pc george arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here