ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകക്കേസ്; ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ ജഡ്ജി ഹണി എം വർഗീസ് സുപ്രിംകോടതിയിൽ

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിയിൽ. ജഡ്ജിക്ക് സിപിഐഎം അടുപ്പമുണ്ടെന്നതടക്കം ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെയാണ് ഹർജി. സിപിഐഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു പ്രതികൂല പരാമർശങ്ങൾ. ഹണി എം വർഗീസിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവർത്തകരായ നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെ വലിയ ആശങ്കകളാണ് ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഹൈക്കോടതിയിൽ ഉന്നയിച്ചത്. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് കുഞ്ഞാരു സമർപ്പിച്ച ഹർജിയിൽ ജഡ്ജിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജഡ്ജിയുടെ അച്ഛൻ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയാണെന്നും, ഫേസ്ബുക്ക് പോസ്റ്റുകൾ പാർട്ടിയോടുള്ള അടുപ്പം വ്യക്തമാക്കുന്നതാണെന്നും ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ആരോപിച്ചിരുന്നു. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കോടതിയിൽ നിന്ന് ലഭിക്കേണ്ട രേഖകൾ ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ദീപുവിന്റെ അച്ഛന്റെ ആശങ്കകളിൽ അടിസ്ഥാനമുണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി മേരി ജോസഫ് കണ്ടെത്തി. ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. പ്രതികൾ ജാമ്യാപേക്ഷ നൽകിയ വിവരം ബന്ധുക്കളെ അറിയിച്ചില്ല തുടങ്ങി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് ഹണി എം വർഗീസ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരാണ് ഹണി എം വർഗീസിന്റെ ഹർജി പരിഗണിക്കുന്നത്.
Story Highlights: twenty twenty judge supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here