യോഗത്തിൽ 10ആം തീയതി ശമ്പളം നൽകാമെന്നത് അംഗീകരിച്ച ബിഎംഎസ് പുറത്തിറങ്ങി നിലപാട് മാറ്റി; ഗതാഗത മന്ത്രി ആന്റണി രാജു
10ആം തീയതി ശമ്പളം നൽകണമെന്ന് മാനേജ്മെൻ്റിനു നൽകിയ നിർദ്ദേശം അംഗീകരിച്ച ബിഎംഎസ് പുറത്തിറങ്ങി നിലപാട് മാറ്റിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യോഗത്തിൽ വച്ച് അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത് എന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിച്ചത്.
“10ആം തീയതി ശമ്പളം നൽകണമെന്ന് മാനേജ്മെൻ്റിനു നൽകിയ നിർദ്ദേശം അംഗീകരിക്കുന്നു എന്നാണ് ബിഎംഎസ് യൂണിയൻ നേതാക്കൾ അറിയിച്ചത്. അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ബിഎംഎസ് പുറത്തിറങ്ങി പറയുന്നത്, 10ആം തീയതി ശമ്പളം ലഭിക്കുമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന്. അത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. യോഗത്തിൽ വച്ച് അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. 10ആം തീയതി എന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഐഎൻടിയുസി ഇവിടെ വച്ച് തന്നെ വ്യക്തമാക്കി. സിഐടിയുവും ബിഎംഎസും അത് അംഗീകരിച്ചതാണ്. ഈ മാസം 10നും അടുത്ത മാസം മുതൽ അഞ്ചിനും ശമ്പളം നൽകണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. സമരം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. -“മന്ത്രി പറഞ്ഞു.
അതേസമയം, ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ കഴിഞ്ഞിട്ടില്ല എന്ന് ബിഎംഎസ്, ഐഎൻടിയുസി നേതാക്കൾ ആരോപിച്ചു.
Story Highlights: antony raju bms ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here