കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണം, മറ്റു ന്യായമൊന്നും പറയണ്ട; എഐടിയുസി

കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ലെന്നും കെഎസ്ടിഇയു വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ പറഞ്ഞു. തൊഴിലാളികൾ പണിമുടക്കിയപ്പോൾ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മേയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആർടിസി വരുമാനത്തിന്റെ കണക്ക് ഉൾപ്പടെ നിരത്തിയാണ് എം. ശിവകുമാർ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവമെങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.
Read Also : കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ
കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്പളം നൽകാനായി വായ്പയെടുക്കാനുള്ള മാനേജ്മെന്റ് നടപടിയും ഇഴയുകയാണ്.
പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്നു പണിമുടക്ക് പിൻവലിക്കാൻ ഗതാഗത മന്ത്രി മുന്നോട്ട് വച്ച വാഗ്ദാനം. സിഐടിയു യൂണിയൻ മന്ത്രിയെ വിശ്വസിച്ച് പണിമുടക്കിൽ നിന്ന് പിന്മാറി. മറ്റു യൂണിയനുകൾ പണിമുടക്കി. പക്ഷേ, ജീവനക്കാർക്ക് ഇന്നും ശമ്പളം ലഭിക്കില്ല. ആറാം തീയതിയിലെ പണിമുടക്ക് ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് ഇപ്പോഴത്തെ ന്യായീകരണം. ഇതോടെ മാനേജ്മെന്റിന് ഒപ്പം നിന്ന സിഐടിയുവും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കിയതിന്റെ പേരിൽ വൈരാഗ്യ ബുദ്ധിയോടെ മാനേജ്മെന്റ് പെരുമാറരുതെന്നും, പത്തിന് ശമ്പളം നൽകാമെന്ന ധാരണയിലായിരുന്നു പണിമുടക്കിൽ നിന്ന് വിട്ടു നിന്നതെന്നും സിഐടിയു പ്രസ്താവനയിൽ അറിയിച്ചു.
Story Highlights: AITUC against Antony Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here