കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്നും ആന്റണി രാജു

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ 10-ാം തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകള്‍ സമരം ചെയ്തത്. ഇനി എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി പറയുന്നു.
10-ാം തീയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് ജീവനക്കാര്‍ സമരത്തിന് പോകരുതെന്ന് നിബന്ധനയിലാണ്. സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ സമരത്തിലേക്ക് പോയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടല്ലോ. സര്‍ക്കാരിന്റെ വാക്ക് യൂണിയനുകള്‍ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി സര്‍ക്കാരിന് ശമ്പള പ്രതിസന്ധിയില്‍ ഒരുത്തരവാദിത്വവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്തതാണ്. 30 കോടി രൂപയുടെ ധനസഹായം നേരത്തെ നല്‍കിയിരുന്നു. ഇക്കാര്യം നോക്കുന്നത് മാനേജ്‌മെന്റ് ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒരു ദിവസത്തെ പണിമുടക്ക് കൊണ്ട് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വക്കുന്നത്. കഴിഞ്ഞ ആറാം തീയതി ചേര്‍ന്ന ചര്‍ച്ചയിലാണ് 10-ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ച് യൂണിയനുകള്‍ പണിമുടക്കുകയായിരുന്നു. സിഐടിയു മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ പത്താം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെ സിഐടിയു തന്നെ മാനേജ്‌മെന്റിനെതിരെ രംഗത്തെത്തി. 10-ാം തീയതി ശമ്പളം നല്‍കാമെന്ന ഉറപ്പിലാണ് തങ്ങള്‍ സമരം ചെയ്യാതിരുന്നത്. ചില ഭീഷണിയുടെ സ്വരങ്ങള്‍ ഉയര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തരുതെന്നും സിഐടിയും പറയുന്നു.
Story Highlights: KSRTC pay crisis; Raju said the government was not responsible and the management should decide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here