നഷ്ടമായത് 8 മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട വൈദ്യന്റെ ഭാര്യ

തന്റെ ഭര്‍ത്താവിനെ കൊന്ന പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് നിലമ്പൂരില്‍ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിന്റെ ഭാര്യ ജെബീന്‍ താജ്. എട്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് നഷ്ടമായത്. മൃതശരീരം പോലും കിട്ടാത്തതിന്റെ വേദനയിലാണ് കുടുംബമെന്നും ജെബീന്‍ താജ് ട്വന്റിഫോറിനോട് പറഞ്ഞു.
ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് മൈസൂരു ബോഗാദി വസന്തനഗരയിലെ ഒറ്റമൂലി വൈദ്യന്‍ ഷാബ ഷരീഫിനെ കൂട്ടിക്കൊണ്ടുപോയത്. വര്‍ഷങ്ങള്‍ക്കിപ്പുറം കേരള പൊലീസ് അന്വേഷിച്ച് എത്തുമ്പോഴാണ് ക്രൂരമായ കൊലപാതക വിവരം കുടുംബം അറിയുന്നത്. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, ഒരാളെയും ദ്രോഹിക്കാതെ ജീവിച്ചയാളാണ് ഷാബാ ഷെരീഫന്നും ഭാര്യ ജെബീന്‍ താജ് ട്വന്റിഫോറിനോട് പറഞ്ഞു.
വസന്ത നഗരയില്‍ സ്ഥിരമായി വന്നിരുന്ന മലയാളിയാണ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയത്. മരുന്നിന്റെ ഫോര്‍മുല ആര്‍ക്കും പറഞ്ഞ് നല്‍കിയിരുന്നില്ല. തിരികെ വരുമെന്ന പ്രതീക്ഷയിലുള്ള കാത്തിരുപ്പാണ് ഇല്ലാതായത്. സ്ഥിരമായി വന്ന് പരിചയം പുതുക്കിയാണ് വൈദ്യനെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയത്. ലോഡ്ജിലേക്കെന്നായിരുന്നു ധരിപ്പിച്ചത്. പൊലീസ് അന്വേഷണത്തിനായി വന്നപ്പോഴാണ് വിവരങ്ങളറിഞ്ഞതെന്നും വൈദ്യന്റെ ബന്ധു അബ്ദുള്‍ ജലീല്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
Read Also: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും
2019 ല്‍ വൈദ്യനെ കാണാതായത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള പൊലീസ് ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കുമെന്നും മൈസൂരു സരസ്വതിപുര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി എം രവീന്ദ്ര വ്യക്തമാക്കി.
Story Highlights: shaba sherif murder-wife respons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here