ശമ്പളം നല്‍കേണ്ടത് മന്ത്രിയല്ല; കെഎസ്ആര്‍ടിസി പ്രതിസന്ധി മാനേജ്‌മെന്റ് പരിഹരിക്കട്ടേയെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി തുടരുന്നതിടെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം നല്‍കേണ്ടത് മന്ത്രിയുടെ ചുമതലയല്ലെന്നും, പ്രതിസന്ധി മാനേജ്‌മെന്റ് തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി തുറന്നടിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം നടത്തിയാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും യൂണിയനുകള്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മാസവും കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇരുപതാം തീയതിയോട് അടുത്തിരുന്നു. മുന്നറിയിപ്പിന് പിന്നാലെ യൂണിയനുകള്‍ പണിമുടക്കും നടത്തിയിട്ടും പക്ഷെ ശമ്പള വിതരണ കാര്യത്തില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ സഹായം മുപ്പത് ലക്ഷത്തില്‍ ഒതുങ്ങിയതാണ് പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന്. എന്നാല്‍ ശമ്പള പ്രതിസന്ധി മാനേജ്‌മെന്റ് തന്നെ പരിഹരിക്കട്ടെ എന്നാണ് നിലവില്‍ സര്‍ക്കാര്‍ നിലപാട്.
കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ഇതാദ്യമല്ലെന്നും സര്‍ക്കാരിന്റെ പിടിപ്പു കേട് കൊണ്ടല്ല പ്രതിസന്ധി ഉണ്ടായതെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദം. തൊഴിലാളി യൂണിയനുകള്‍ക്കെതിരെയുള്ള വിമര്‍ശനവും മന്ത്രി ആവര്‍ത്തിച്ചു.
Read Also: കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം; ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും
അതേസമയം ഓവര്‍ ഡ്രാഫ്റ്റ് എടുക്കുക അല്ലാതെ മാനേജ്‌മെന്റിന് പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. ശക്തമായ സമര പരിപാടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി യൂണിനുകള്‍.
Story Highlights: ksrtc salary distribution is not the responsibility of minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here