ലീഗ് ഇടപെടുന്നില്ല, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആഷിഖ ഖാനം
പരാതി നല്‍കിയിട്ടും മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി മുന്‍ ഹരിത നേതാവ് ആഷിഖ ഖാനം. സൈബർ ആക്രമണത്തിലെ പ്രതികൾ എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകരുമാണ്. പരാതി നൽകി മൂന്ന് മാസം പിന്നിട്ടിട്ടും നേതൃത്വം മൗനം പാലിക്കുകയാണെന്ന് ആഷിഖ 24 നോട് പറഞ്ഞു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആഷിഖ ഖാനം വ്യക്തമാക്കി.
സർ സയ്യിദ് കോളജിലെ എംഎസ്എഫ് മുൻ വൈസ് പ്രസിഡന്റും, മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമാണ് ആഷിഖ ഖാനം. താൻ നേരിട്ട സൈബർ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആഷിഖ നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന് ആഷിഖ ആരോപിക്കുന്നു. ഒരു ചർച്ചയ്ക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. സൈബർ പൊലീസ് അന്യേഷണത്തിൽ മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തി.
എന്നാൽ മുഹമ്മദ് അനീസ് താൻ ചെയ്ത തെറ്റിനെ പാർട്ടിയുടെ മേൽ കെട്ടിവെച്ച് ന്യായീകരിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും മുസ്ലിം ലീഗ് തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. പാർട്ടി നടപടിയെടുക്കേണ്ടതുണ്ട്, കൃത്യമായ തെളിവുകളിൽ നൽകിയാണ് താൻ സംസാരിക്കുന്നത്. ഒരു സൈബർ ക്രൈമിനെ ന്യായീകരിക്കേണ്ട ഗതികേട് ലീഗിനില്ലെന്നും, അത് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ആഷിഖ 24 നോട് കൂട്ടിച്ചേർത്തു.
Story Highlights: aashiqa khanam warns of legal action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here