‘ജിയോ ടാഗ് നേരത്തേയാകാമായിരുന്നില്ലേ?’; സില്‍വര്‍ലൈനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ രീതികള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ മറവില്‍ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് ഹൈക്കോടതി ചോദിച്ചു. കല്ലിടലിനെതിരെ ഭൂവുടമകള്‍ സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
സില്‍വര്‍ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന പുതിയ ഉത്തരവ് മറുപടിയായി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.ജിയോ ടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്നും കോടതി ചോദിച്ചു.
സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറിയത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു എന്നായിരുന്നു തീരുമാനം. ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Story Highlights: high court against silverline survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here