Advertisement

കൊട്ടിക്കയറി മുന്നണികള്‍; പരസ്യ പ്രചാരണത്തിന് സമാപനം; ഇനി നിശബ്ദ കരുനീക്കങ്ങളുടെ നിമിഷം

May 29, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന് വഴി മാറുമ്പോള്‍ തൃക്കാക്കര ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്കെത്തും.

പാലാരിവട്ടം ജംഗ്ഷനില്‍ കൊട്ടിക്കലാശത്തിന് ഒത്തുകൂടിയ മുന്നണികള്‍ ഒന്ന് ഒന്നിനോട് മത്സരിക്കുന്നതു പോലെ കൊട്ടിക്കലാശം മാറ്റു കൂട്ടി. ആര്‍ത്തിരമ്പിയെത്തിയ അണികള്‍ക്ക് മുമ്പില്‍ ജെസിബിയില്‍ ഉയര്‍ന്ന് പൊങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചും പാതകള്‍ വാനിലുയര്‍ത്തിയും സ്ഥാനാര്‍ത്ഥികളും അണികളെ ആവേശം കൊള്ളിച്ചു. അക്ഷരാര്‍ത്ഥത്തില്‍ മണല്‍തരിക്ക് പോലും വീഴാന്‍ ഇടമില്ലാതെ പാലാരിവട്ടം പ്രവര്‍ത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞു. റോഡ് ഷോയും ബൈക്ക് റാലിയുമെല്ലാമായി അണികളെ സ്ഥാനാര്‍ത്ഥികള്‍ ആവേശം കൊള്ളിച്ചു.

നിരവധി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ ബൈക്ക് റോഡ് ഷോയോട് കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടത്തേക്ക് കൊട്ടിക്കലാശത്തിനെത്തിയത്. മുതിര്‍ന്ന നേതാക്കളും ഉമ തോമസിനൊപ്പം കൊട്ടിക്കലാശത്തിനെത്തിയത് ആവേശം വിതറി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനാകട്ടെ പി.സി.ജോര്‍ജിനൊപ്പം നയിച്ച റോഡ് ഷോയ്ക്ക് ശേഷം കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാലാരിവട്ടത്തെത്തി. തുടര്‍ന്ന് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളോട് സംസാരിച്ച ശേഷമാണ് കൊട്ടിക്കലാശം നടക്കുന്ന പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് മൂന്നു മണിയോടെ തന്നെ തന്റെ റോഡ് ഷോ അവസാനിപ്പിച്ചിരുന്നു. പിന്നീട് ചില വ്യക്തികളെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി. തുടര്‍ന്ന് അഞ്ചു മണിയോടെ സ്ഥാനാര്‍ത്ഥി പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തി. ഇതിനിടയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും കാല്‍ നട റാലിയും രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പാലാരിവട്ടത്ത് സമാപിച്ചു. പാലാരിവട്ടം ജംഗ്ഷനിലെ കൊട്ടിക്കലാശത്തിന് പുറമെ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി കേന്ദ്രങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു.

സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്നണികള്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചിയിച്ചെങ്കിലും ആവേശം ആ അതി വരമ്പുകള്‍ എല്ലാം ഭേദിച്ചു. ഇതോടെ ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണെങ്കിലും അവസാനവട്ട രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും നാളത്തെ ദിനം സാക്ഷ്യം വഹിക്കും.

പി.സി.ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് അവസാന നിമിഷവും മുന്നണികള്‍. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചില്‍. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നും കണക്കുകൂട്ടല്‍.

ക്രൈസ്തവര്‍ക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാന്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിനെ ആയുധമാക്കിയതോടെ ബി.ജെ.പിക്കും വീര്യം കിട്ടി. പി.സി.ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്.

Story Highlights: Closing of the election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here