അസം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രധാന പ്രതി വാഹനാപകടത്തിൽ മരിച്ചു

അസം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രധാന പ്രതി വാഹനാപകടത്തിൽ മരിച്ചു. അസമിൽ കഴിഞ്ഞ ആഴ്ച പൊലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കിയ കേസിലെ പ്രതി ആഷിഖുൽ ഇസ്ലാമാണ് മരിച്ചത്. പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാളെ മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചുകഴിഞ്ഞിരുന്നു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്.
“വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇയാളെ അവിടേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ആഷിഖ് ശ്രമിച്ചു. ആ സമയത്ത് ഇയാളെ മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. രണ്ട് പിസ്റ്റളുകളും ഏഴ് റൗണ്ട് വെടിയുണ്ടകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. അക്രമത്തിൻ്റെ സമയത്ത് അയാൾ ധരിച്ചിരുന്നതായി വിഡിയോ ദൃശ്യങ്ങളിൽ കണ്ട ചുവന്ന ടി-ഷർട്ടും വീട്ടിൽ നിന്ന് കണ്ടെടുത്തു.”- സ്ഥലം എസ്പി ലീന ഡോലേ പറഞ്ഞു.
മെയ് 21നാണ് അസമിൽ പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. അസമിലെ നഗവോണിലുള്ള ബതദ്രവ പൊലീസ് സ്റ്റേഷനാണ് നാട്ടുകാർ അഗ്നിക്കിരയാക്കിയത്. കസ്റ്റഡി മരണമെന്ന ആരോപണമുയർത്തിയായിരുന്നു ആക്രമണം. എന്നാൽ, കസ്റ്റഡി മരണമെന്ന ആരോപണം പൊലീസ് തള്ളി.
സൽനബാരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ ഷഫീകുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇയാളോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും അത് നൽകാനില്ലാത്തതിനാൽ ഇയാളെ കസ്റ്റഡിയിൽ വച്ച് കൊന്നുകളയുകയായിരുന്നു എന്നുമാണ് ആൾക്കൂട്ടത്തിൻ്റെ ആരോപണം. ഷഫീകുൽ ഇസ്ലാമിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി കുടുംബം പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഷഫീക് മരണപ്പെട്ടിരുന്നു എന്നും ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു.
Story Highlights: Accused Assam Police Station Attack Dies Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here