കരപ്പോരില്‍ നാളെ വിധിയെഴുത്ത്; പോളിംഗ് ബൂത്തുകള്‍ സുസജ്ജം; കള്ളവോട്ട് തടയാന്‍ ശക്തമായ മുന്നൊരുക്കം

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
196805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ നാളെ വിധിയെഴുതാന്‍ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃക ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. വെബ് കാസ്റ്റിങ്ങും സജ്ജീകരിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോളിംഗ് ബൂത്തുകളും ഒരുക്കിക്കഴിഞ്ഞു. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.
ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് തൃക്കാക്കരയിലെ ജനത നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.
Story Highlights: thrikkakra election tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here