ഏണിയും കയറും കൈമുതലാക്കിയ കള്ളൻ; മോഷണം അമ്പലങ്ങൾ കേന്ദ്രീകരിച്ച്
ഏണിയും കയറും ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലിറങ്ങി മോഷണം. തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിരപുരം മഹാദേവക്ഷേത്രത്തിലാണ് സംഭവം. അർച്ചന രസീത് എഴുതി വാങ്ങി സൂക്ഷിച്ചിരുന്ന 2000 രൂപ, ഗണപതി ഹോമത്തിനായി കരുതിയിരുന്ന ആപ്പിൾ, മുന്തിരി ഉൾപ്പടെയുള്ള ഫലവർഗങ്ങൾ, തേങ്ങകൾ തുടങ്ങിയവയാണ് മോഷ്ടാവ് കവർന്നത്.
വിരലടയാള വിദഗ്ധരും കാട്ടാക്കട പൊലീസും അമ്പലത്തിലെത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരാണ് പുറത്ത് ഏണിയും കയറും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏണിയും കയറും ഉപയോഗിച്ച് മോഷ്ടാവ് ചുറ്റമ്പലത്തിൽ കയറിയിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.
Read Also: ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; തന്ത്രപരമായി വളഞ്ഞ് മോഷ്ടാവിനെ കുടുക്കി പൊലീസ്
ചുറ്റമ്പലത്തിലെ മതിൽക്കെട്ടിൽ ഏണി ചാരി കയർ കെട്ടിയാണ് കള്ളൻ ഉള്ളിൽ കടന്നത്. തിടപള്ളിയിലെയും ഓഫീസ് മുറിയിലെയും വാതിൽ പൊളിച്ച് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മാസങ്ങൾക്കു മുമ്പും തൃക്കാഞ്ഞിരപുരം മഹാദേവക്ഷേത്രത്തിന്റെ വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം മംഗലക്കൽ കോമ്പാടിക്കൽ ക്ഷേത്രത്തിലെ മൂന്ന് കാമറകൾ മോഷ്ടിച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
Story Highlights: Theft in temple using ladders and ropes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here