ലിതാരയുടെ ദുരൂഹമരണം; ബിഹാര്‍ പൊലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു

ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേരളത്തിലെത്തി. ലിതാരയുടെ പാതിരിപ്പറ്റയിലെ വീട്ടിലെത്തി പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. രാജീവ് നഗര്‍ എസ്‌ഐ ശംഭു സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലിതാരയുടെ മരണകാരണം കോച്ച് രവിസിംഗിന്റെ പീഡനം മൂലമെന്ന ആരോപണം മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് പിതാവ് ലിതാരയുടെ ആവശ്യം. മൃതദേഹം തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ട് എന്നും പിതാവ് കരുണന്‍ പറഞ്ഞു.
ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
Read Also: കെ.സി.ലിതാരയുടെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. ട്വന്റിഫോര്‍ വാര്‍ത്തയും നിരന്തര ഇടപെടലുമാണ് ലിതാരയുടെ മരണത്തിന്റെ അന്വേഷണത്തിന് ഊര്‍ജം നല്‍കിയത്.
ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാനോ മൊഴി രേഖപ്പെടുത്താനോ ബിഹാര്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചിരുന്നു.
Story Highlights: Bihar police record statement of litara’s parent’s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here