കെ.സി.ലിതാരയുടെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. കേസ് മനുഷ്യാവകാശ കമ്മിഷന്‍ ഈയാഴ്ച പരിഗണിക്കും. ലിതാരയുടെ മരണം കോച്ച് രവി സിംഗിന്റെ ശാരീരിക- മാനസിക പീഡനം മൂലമെന്ന് ഹര്‍ജിയില്‍ പറയുന്നു. കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നം ഹര്‍ജിയില്‍ ആവശ്യം.
ലിതാരയുടെ മരണത്തിന് കാരണം കോച്ച് രവി സിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്വരാഗ് നേരത്തെ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. ലിതാര മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വിളിച്ചിരുന്നതായി സ്വരാഗ് പറഞ്ഞു. ഏപ്രില്‍ 25 ന് വിഷമത്തിലായിരുന്നു ലിതാര. കോച്ചിനെ കണ്ട ശേഷം തന്നോടും ദേഷ്യപ്പെട്ടു. അത്രയും അസ്വസ്ഥയായി ലിതാരയെ കണ്ടിട്ടില്ല. കോച്ച് രവി സിംഗിന് ലിതാരയോട് പ്രതികാരമനോഭാവമാണ്. പ്രാക്ടീസിന് പോയിട്ടും കോച്ച് രവി സിംഗ് ലിതാരയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ ഡി എഫ് എം ലിതാരയെ വിളിച്ച് താക്കീത് ചെയ്‌തെന്ന് സ്വരാഗ് വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ വച്ച് മോശമായി പെരുമാറിയ കോച്ചിനെ ലിതാര തല്ലിയിരുന്നു. രവി സിംഗ് ട്രാന്‍സ്ഫര്‍ തടയുമോയെന്ന് ലിതാര ഭയപ്പെട്ടിരുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്ത് സ്വരാഗ് ട്വന്റിഫോറിനോട് പറഞ്ഞു.
ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കാന്‍ സാധ്യതയേറുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.
ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. പിന്നീട് ട്വന്റിഫോറിന്റെ പ്രത്യേക റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Story Highlights: Human Rights Commission files case against KC Lithara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here