ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിലെത്തി, വീട്ടുകാരെ ബന്ധിയാക്കി 37.5 പവൻ സ്വർണവും 1,80,000 രൂപയും തട്ടി

ആലുവ സ്വദേശിയുടെ വീട്ടിലെത്തിയ നാലംഗ സംഘം ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം നടത്തി മുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സ്വർണപണിക്കാരനായ സഞ്ജയുടെ വീട്ടിൽ മോഷണം നടന്നത്. ഇദ്ദേഹത്തെയും ഭാര്യയെയും ബന്ധിയാക്കിയ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് കവർന്നത്.
ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണിൽ വ്യാജ ഐ ഡി കാർഡുകൾ കാണിച്ചു. തുടർന്ന് വീട്ടുകാരെ എല്ലാം ഒരിടത്ത് പിടിച്ചിരുത്തി. സ്വർണവും പണവും കണ്ടെടുത്ത സംഘം സഞ്ജയെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പുവയ്പ്പിച്ചു. തുടർന്ന് ഇദ്ദേഹചത്തിന്റെ ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ് തുടങ്ങിയ രേഖകളുമായി കടന്നുകളയുകയായിരുന്നു.
മോഷണ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്കും കൊണ്ടാണ് മോഷ്ടാക്കൾ മുങ്ങിയത്.
Read Also: ഏണിയും കയറും കൈമുതലാക്കിയ കള്ളൻ; മോഷണം അമ്പലങ്ങൾ കേന്ദ്രീകരിച്ച്
മോഷ്ടാക്കൾ വീട്ടിൽ നിന്ന് പോയ ശേഷം ഇവർ നൽകിയ ഫോണിൽ വിളിച്ചപ്പോൾ തൃശൂരിലുള്ള ഒരു ചുമട്ടുതൊഴിലാളിയാണ് ഫോണെടുത്തത്. ഇതോടെയാണ് തട്ടിപ്പാണെന്ന് വീട്ടുകാർ തിരിച്ചറിയുന്നത്. പിന്നാലെ സഞ്ജയ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ഹാർഡ് ഡിസ്ക് കള്ളന്മാർ കൊണ്ടുപോയതിനാൽ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Story Highlights: Theft in Aluva; gold and Rs 1,80,000 were stpolicolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here