Advertisement

കണക്കുകൂട്ടലുകൾ തെറ്റി; നിലമ്പൂരിലെ തോൽവി സിപിഐഎമ്മിന് മുന്നറിയിപ്പോ?

4 hours ago
Google News 2 minutes Read
CPIM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ ഞെട്ടലിൽ നിന്നും സി പി ഐ എം നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല. നിലമ്പൂരിലെ തോൽവിയോടെ പിണറായി സർക്കാരിന്റെ തകർച്ചയുടെ തുടക്കമാവുമെന്നായിരുന്നു എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. പിണറായിസവും മരുമോനിസവും അവസാനിക്കാനുള്ള പോരാട്ടമായിരിക്കും നിലമ്പൂരിൽ നിന്നും ആരംഭിക്കുകയെന്നായിരുന്നു പി വി അൻവറുടെ പ്രകോപനപരമായ പ്രഖ്യാപനം.

ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് സർക്കാരിന്റെ തുടർച്ചയെന്ന പാർട്ടിയുടെ വിലയിരുത്തലിന് അനിവാര്യമായി. വീണ്ടുമൊരു സ്വതന്ത്രനെ അന്വേഷിക്കുകയായിരുന്നു സി പി ഐ എം. നിലമ്പൂരിൽ ഒരു സ്വതന്ത്രൻ തോറ്റാലും പാർട്ടിയെ ബാധിക്കില്ലെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ നിലമ്പൂരിൽ തോറ്റാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്ന് തിരച്ചറിഞ്ഞ നേതൃത്വം ശക്തനായൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ തീരുമാനിച്ചു. നാട്ടുകാരനും പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറുമായ എം സ്വരാജിനെ കളത്തിലിറക്കിയത് വിജയപ്രതീക്ഷയിലാണ്. നാട്ടുകാരനായ സ്വരാജിന് എളുപ്പം കരകയറാൻ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടി.

വാശിയേറിയ തിരഞ്ഞെടുപ്പിനാണ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ പി വി അൻവർ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. അൻവറിന് കിട്ടിയ വോട്ടുകൾ പാർട്ടി സ്ഥാനാർത്ഥി പിടിച്ചാൽ ജയിച്ചുകയറാമെന്ന കണക്കുകൂട്ടലുകൾ തെറ്റി. അൻവർ യു ഡി എഫ് പ്രവേശനം നടക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി. അൻവർ യു ഡി എഫിന്റെ വോട്ടുകൾ പിടിക്കുമെന്നും ഇത് എൽ ഡി എഫ് സ്ഥാർത്ഥിക്ക് ഗുണകരമാവുമെന്നും സിപിഐഎം കണക്കുകൂട്ടി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം നടന്ന അവലോകന യോഗത്തിൽ 1800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്വരാജ് ജയിക്കുമെന്ന് നേതാക്കൾ വിലയിരുത്തി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാം തകിടംമറിഞ്ഞു. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് സിപിഐഎം വിശ്വസിച്ചിരുന്ന പി വി അൻവർ 19760 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച എം സ്വരാജിന് 66660 വോട്ടുകളാണ് ലഭിച്ചത്.

പാർട്ടിയുടെ വളരെ പ്രധാനപ്പെട്ടൊരു നേതാവിനെ മത്സര രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ പോയതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. പി വി അൻവറുയർത്തിയ പ്രതിരോധത്തെ മറികടക്കാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. നിലമ്പൂരിൽ നിന്നും തകർച്ച ആരംഭിക്കുമെന്ന മുൻ ഇടത് എം എൽ എ കൂടിയായ പി വി അൻവറിന്റെ പ്രഖ്യാപനം ശരിയാവുകയാണോ. വെല്ലുവിളികൾ ഏറ്റെടുത്ത് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത പിണറായിക്ക് നിലമ്പൂർ നൽകിയ മറുപടിയാണോ ഈ തോൽവി. എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് സർക്കാർ വിരുദ്ധത കാരണമായി എന്ന് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് തോൽവിയുടെ കാരണങ്ങൾ ചർച്ചചെയ്യും.

ആർ എസ് എസ് ബന്ധം സംബന്ധിച്ച എം വി ഗോവിന്ദന്റെ പരാമർശം തിരിച്ചടിയായോ എന്ന ചോദ്യവും ചർച്ചയാവും. മലപ്പുറം ജില്ലയിൽ ആകമാനം നിലമ്പൂർ ഇഫക്റ്റ് ഉണ്ടാവുമോ എന്ന ഭയം സിപിഐഎമ്മിനുണ്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്ക് നിലമ്പൂരിലെ തിരിച്ചടി പ്രതിഫലിക്കുമോ എന്നും ആശങ്കപ്പെടുന്നുണ്ട്.

എൽ ഡി എഫിന് ഭരണമുള്ള നിലമ്പൂർ നഗരസഭയിലടക്കം ഏഴ് പഞ്ചായത്തുകളിൽ എൽ ഡി എഫിനേറ്റ തിരിച്ചടി പ്രാദേശിക നേതൃത്വത്തേയും ഞെട്ടിച്ചിരിക്കയാണ്. നിലമ്പൂർ നഗരസഭയിൽ 3000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. എടക്കര പഞ്ചായത്തിലൊഴികെ മറ്റെല്ലാ പഞ്ചായത്തിലും പാർട്ടി വോട്ടുകൾ ഗണ്യമായി കുറഞ്ഞത് നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എം സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിൽപോലും പാർട്ടി വോട്ടുകൾ ചോർന്നത് പാർട്ടിക്ക് കനത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. പത്തുമാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരിഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാവുമോ എന്നാണ് ജില്ലാ നേതൃത്വം ഭയക്കുന്നത്. മലപ്പുറത്ത് നാല് സീറ്റുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നത്.

തവനൂരിൽ കെ ടി ജലീൽ, മലപ്പുറത്ത് വി അബ്ദുറഹിമാൻ, പൊന്നാനിയിൽ പി നന്ദകുമാർ, നിലമ്പൂരിൽ പിവി അൻവർ എന്നിവരാണ് എൽ ഡി എഫ് ടിക്കറ്റിൽ ജയിച്ചുകയറിയത്. ഇവരിൽ പൊന്നാനിയിലെ സ്ഥാനാർത്ഥി മാത്രമായിരുന്നു പാർട്ടിചിഹ്നത്തിൽ മത്സരിച്ചത്. നിലമ്പൂരിൽ അൻവർ എം എൽ എ സ്ഥാനം രാജിവച്ചതോടെയാണ് അപ്രതീക്ഷിതമായി ഉപതിരഞ്ഞെടുപ്പുണ്ടായത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലമ്പൂർ തിരിച്ചുടിച്ചു. മലപ്പുറത്തെ ഇടത് എം എൽ എ മാരുടെ സംഖ്യകുറഞ്ഞു. മൂന്ന് ഇടത് എം എൽ എമാർ മാത്രമായി.

തവനൂരിൽ അടുത്ത തവണ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ നേരത്തെതന്നെ സി പി ഐ എം നേതൃതൃത്വത്തെ അറിയിച്ചിരിക്കയാണ്. മലപ്പുറത്ത് മന്ത്രി വി അബ്ദുറഹിമാനും പൊന്നാനിയിൽ നന്ദകുമാറും അടുത്ത തവണ മത്സരിക്കാൻ ഉണ്ടാവും. എന്നാൽ വി അബ്ദുറഹിമാൻ സി പി ഐ എം അംഗത്വത്തിലേക്ക് വന്നതോടെ അടുത്ത തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും. നിലമ്പൂരിൽ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടി ചിഹ്നം ഗുണം ചെയ്യുമോ അതോ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും പാർട്ടിയുടെ മുന്നിലുണ്ട്.
നിലമ്പൂരിലെ തോൽവി വർഗീയ ശക്തികളുടെ വിജയമെന്ന് പറഞ്ഞ് തൽക്കാലം അണികളെ പിടിച്ചു നിർത്താമെങ്കിലും തോൽവിക്ക് ഭരണവിരുദ്ധവികാരം കാരണമായോ എന്നും പരിശോധിക്കാൻ പാർട്ടി നിർബന്ധിതരാകും.

വന്യജീവി അക്രമണം, മലപ്പുറത്തെ ഹൈവേയുടെ തകർച്ച, മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമർശം എന്നിവയും ഒപ്പം വെള്ളാപ്പള്ളിയെ ആദരിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തതും മറ്റും നിലമ്പൂരിൽ തിരിച്ചടിക്ക് കാരണമായതായാണ് മലപ്പുറത്തുനിന്നും ലഭിക്കുന്ന റിപ്പോർട്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 100 തികയ്ക്കുമെന്നായിരുന്നു എൽ ഡി എഫിന്റെ പ്രചരണം. തൃക്കാക്കരയിൽ നിന്നും നിലമ്പൂരെത്തുമ്പോഴേക്കും 99 എന്ന ഫാൻസി നമ്പർ 98 എന്നതിലേക്ക് പതിക്കുകയാണുണ്ടായത്.

Story Highlights : Is the defeat in Nilambur a warning to the CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here