ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ് ഡൽഹി പൊലീസ് വിട്ടയച്ചത്. 10 മണിക്കൂർ കസ്റ്റഡിയിൽവച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു. എംപി എന്ന നിലയിലുള്ള അവകാശങ്ങൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഐഎം എം.പിമാർ രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു.(aarahim mp about agnipath protest)
‘രാത്രിയിൽ വൈദ്യപരിശോധന വരെ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയല്ലെന്ന് പൊലീസ് പറയുന്നത്. അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും നേതാക്കൾ കസ്റ്റഡിയിലാണ്. വരും മണിക്കൂറുകളിൽ മറ്റ് എൽഡിഎഫ് നേതാക്കളുമായി കൂടികാഴ്ച നടത്തി കൂടുതൽ പ്രതിഷേധങ്ങൾ നടത്തും. കേന്ദ്രസർക്കാർ സമൂഹത്തെ സൈന്യവത്‌കരിക്കുന്നു, സൈന്യത്തെ കരാർവത്കരിക്കുന്നു. അധികം വൈകാതെ പ്രൈവറ്റ് ആർമികളുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നു. അംബാനി റജിമെന്റൊക്കെ അധികം വൈകാതെ അതിർത്തിയിൽ കാണേണ്ടിവരും’-എ.എം.റഹീം എം.പി പറഞ്ഞു
എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ എ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡൽഹി പൊലീസ് ലംഘിച്ചുവെന്ന് ആരോപിച്ച് എംപിക്കെതിരായ കയ്യേറ്റത്തിൽ സിപിഐഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്. എംപിയേയും വനിതാ പ്രവർത്തകരേയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എംപിമാർ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്.എഫ്.ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Story Highlights: aarahim mp about agnipath protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here