എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റര്‍ യോഗത്തില്‍ നടപടി തീരുമാനിക്കും ( SFI Wayanad district committee meeting Tuesday ).
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫംഗം അവിഷിത്തിന്റെ പങ്കും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിഷിത് കെ.ആറിനെ പുറത്താക്കി ഉത്തരവിറക്കി. അവിഷിത്തിനെ പുറത്താക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നാണ് കത്ത് നല്‍കിയത്.
എന്നാല്‍ അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫിലില്ലെന്നായിരുന്നു മന്ത്രി ഇന്ന് പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം ആദ്യമാണ് ഒഴിവായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. വയനാട് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത് കെ ആര്‍. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ സിപിഐഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Read Also: പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം
അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
കല്‍പ്പറ്റ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്‌ഐ പ്രവര്‍ത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് നോടു പറഞ്ഞു.
അതിനിടെ കോട്ടയത്ത് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പി.സി.വിഷണുനാഥ് അടക്കമുള്ള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്രേക്ടറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റു.
Story Highlights: SFI Wayanad district committee meeting Tuesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here