ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും; തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും

ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും. തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും സൗദിയിലെത്തി. 79,000ത്തിലേറെ തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത് ( Hajj tomorrow ).
10 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ നാളെ മുതല്‍ മിനായിലേക്ക് നീങ്ങും. തീര്‍ഥാടകരെല്ലാം ഹജ്ജിനുള്ള ഒരുക്കങ്ങളുമായി ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും ഇതിനകം സൗദിയിലെത്തി. ജൂണ്‍ 4 മുതല്‍ ജൂലൈ 4 വരെയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള അവസാന സംഘം ഇന്നലെ മുംബെയില്‍ നിന്നും ജിദ്ദയിലെത്തി. 377ഓളം തീര്‍ഥാടകര്‍ അവസാന സംഘത്തില്‍ ഉണ്ടായിരുന്നു. കൊച്ചി ഉള്‍പ്പെടെ 10 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി ഹജ്ജ് സര്‍വീസ് നടത്തിയത്.
ആദ്യഘട്ടത്തില്‍ മദീനയിലേക്കും പിന്നീട് ജിദ്ദയിലെക്കുമായിരുന്നു സര്‍വീസുകള്‍. മദീനയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ 8 ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തി. ഇവര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നായിരിക്കും നാട്ടിലേക്കു മടങ്ങുക. ജിദ്ദയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം മദീനയിലേക്ക് പോകും. 8 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര. 79,000ത്തിലേറെ തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിട്ടുണ്ട്. ഇതില്‍ 56,600ഓളം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 22,600ഓളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ്ജിനെത്തിയത്. കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി 5,700ലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്.
Story Highlights: pilgrims begin journey of Hajj tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here