കാളീദേവിയെ അപമാനിച്ചെന്ന പരാതി; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്ന പരാതിയിൽ സംവിധായിക ലീന മണിമേഖലയ്ക്കെതിരെ മധ്യപ്രദേശ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. ലീന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് സൈബർ ക്രൈം പൊലീസ് ട്വിറ്റർ ലീഗൽ ഡിപ്പാർട്ട്‌മെന്റിന് കത്തയച്ചു. പോസ്റ്റിനെതിരെ സെക്ഷൻ 295 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിനെ അറിയിച്ചു. 36 മണിക്കൂറിനകം ട്വീറ്റ് നീക്കം ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ( Look out notice against director Leena Manimekalai )
കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്.
Read Also: ‘സിഗരറ്റ് വലിക്കുന്ന കാളി’ ; സംവിധായിക ലീന മണിമേഖലക്കെതിരെ കേസെടുത്ത് യുപി പൊലീസ്
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരിക്കുകയാണ്. തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.
Story Highlights: Look out notice against director Leena Manimekalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here