വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്: കെപിഎ മജീദ്

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഗത്യന്തരമില്ലാതെയാണ് സർക്കാർ പിന്മാറിയത്. ദേവസ്വം ബോർഡിൻ്റെയും വഖഫ് ബോർഡിൻ്റെയും നിയമനങ്ങളെ മുസ്ലിം ലീഗ് എതിർത്തിട്ടുണ്ട് എന്നും കെപിഎ മജീദ് പറഞ്ഞു. (kpa majeed waqf board psc)
“പ്രാരംഭ ഘട്ടം മുതൽ ഞങ്ങൾ ഇതിനെ എതിർത്തിട്ടുണ്ട്, ദേവസ്വം ബോർഡിൻ്റെയും വഖഫ് ബോർഡിൻ്റെയും. ദേവസ്വം ബോർഡ് പിഎസ്‌സിക്ക് വിടുന്നതിനുപകരം അത് റിക്രൂട്ട്മെൻ്റ് ബോർഡിനു വിടണം. ഏറ്റവുമധികം ജോലിയുള്ളത് ദേവസ്വം ബോർഡിലാണ്. നിയമനാധികാരം ശരിക്കും ബോർഡിനാണ്. എന്നാലും സർക്കാർ ആ തീരുമാനം എടുത്തപ്പോൾ അത് ശരിയല്ലെന്നും പിന്മാറണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം നിയമസഭയിൽ വന്നപ്പോഴും ഞങ്ങൾ എതിർത്തു. സർക്കാരിൻ്റെ ഉദ്ദേശ്യം ലീഗില്ലാതെ മുസ്ലിം സംഘടനകളെ വിളിച്ചുകൂട്ടി ധാരണയുണ്ടാക്കാനായിരുന്നു. പക്ഷേ, മുസ്ലിം സംഘടനകളെല്ലാം ഉറച്ചുനിന്നു. ഇത് പിൻവലിക്കലല്ലാതെ സർക്കാരിന് മറ്റ് വഴികൾ ഉണ്ടായില്ല. അങ്ങനെ പിൻവലിച്ചതാണ്. അതിനെ സ്വാഗതം ചെയ്യുന്നു.”- കെപിഎ മജീദ് 24നോട് പ്രതികരിച്ചു.
Read Also: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് വൈകാരിക പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടിയാണ് സബ്മിഷനായി വിഷയം അവതരിപ്പിച്ചത്.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് മുസ്ലിം സംഘടനകൾ നടത്തിയത്. നടപടിയിൽ നിന്ന് പിന്മാറണമെന്ന് ഇവർ ആവശ്യപ്പെടുകയും ഇതേ തുടർന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിയ്ക്കുകയും ചെയ്തു. യോഗത്തിലും സംഘടനകൾ ഈ നീക്കത്തെ എതിർത്തു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നിർണായക തീരുമാനം. ഭേദഗതിക്കുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു എന്ന് കുഞ്ഞാലിക്കുട്ടി സബ്മിഷനായി ചൂണ്ടിക്കാട്ടിയപ്പോൾ വഖഫ് നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
Story Highlights: kpa majeed on waqf board psc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here