പശ്ചിമ ബംഗാളില്‍ മന്ത്രിയുടെ അനുയായിയുടെ വസതിയില്‍ റെയ്ഡ്; 20 കോടി രൂപ കണ്ടെടുത്ത് ഇഡി
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അനുയായിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപ കണ്ടെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 20 കോടി രൂപ ഇ.ഡി പിടിച്ചെടുത്തത്.(20 crore found at home of tmc minister Partha Chatterjee’s aide)
പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇഡി സംശയിക്കുന്നത്. കെട്ടുകണക്കിന് കൂടിക്കിടക്കുന്ന 500, 2000 രൂപയുടെ നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മെഷീന്‍ ഉപയോഗിച്ചാണ് നോട്ടുകളെണ്ണിത്തീര്‍ത്തത്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇരുപതോളം മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഇവയുടെ ഉപയോഗവും പരിശോധിച്ച് വരികയാണ്. കണക്കില്‍പ്പെടാത്ത സ്വര്‍ണം, വിദേശകറന്‍സി, രേഖകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും ഇഡി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്.
Read Also: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ഇ ഡി
കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തുമെന്നാണ് വിവരം. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ വീട്ടിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസില്‍ രണ്ട് മന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
Story Highlights: 20 crore found at home of tmc minister Partha Chatterjee’s aide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here