‘നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ?’; ജില്ലാ സമ്മേളനത്തിലെ പരാമര്‍ശത്തിന് കാനത്തിന്റെ മറുപടി
സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ സാധാരണമാണെന്ന് കാനം പറഞ്ഞു. നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം. ഇടത് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്റ് ചെയ്തു എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളായിരുന്നു ഇന്നലെ ഉയര്‍ന്നത്. (kanam rajendran reply to criticism in cpi district meeting )
യുഡിഎഫ് മുന്നണി വിപുലീകരണത്തിലും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു വിഷയത്തില്‍ കാനത്തിന്റെ പരിഹാസം. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫിലില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന് നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞു. ശ്രീറാമിന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണമെന്ന് കാനം ചോദിച്ചു. എകെജി സെന്റര്‍ ആക്രമിച്ച കേസ് പൊലീസ് അട്ടിമറിച്ചെന്ന് താന്‍ കരുതുന്നില്ലെന്നും കാനം പ്രതികരിച്ചു.
സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്നലെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐഎമ്മില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കണമെന്നും പൊതുചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ നേതൃത്വം ശക്തമായി ഇടപെടണം. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Story Highlights: kanam rajendran reply to criticism in cpi district meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here