കരുവന്നൂർ ബാങ്കിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി; ഭരണസമിതി വെറും റബ്ബർ സ്റ്റാമ്പ്: ഭരണസമിതി അംഗം 24നോട്
കരുവന്നൂർ ബാങ്കിലെ ഭരണസമിതി റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് ഭരണസമിതിയിലെ വനിതാ അംഗം മിനി നന്ദൻ. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി സുനിൽ കുമാർ. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചിരുന്നു. എന്നാൽ, നേതൃത്വം നടപടിയെടുക്കാൻ തയ്യാറായില്ലെന്നും മിനി നന്ദൻ 24നോട് പറഞ്ഞു. [24 എക്സ്ക്ലൂസിവ്] (karuvannur bank fraud exclusive)
ഭരണസമിതി അംഗമായിരുന്ന മിനി നന്ദൻ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കേസിൽ ഇവർ 58 ദിവസം ജയിലിൽ കഴിഞ്ഞു.
ലോണുകളെപ്പറ്റി ഭരണസമിതി അംഗങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്ന് മിനി നന്ദൻ പറഞ്ഞു. ഈ വലിയ ലോണുകളൊന്നും നമ്മുടെ മുന്നിൽ വന്നിട്ടില്ല. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി സുനിൽകുമാർ ആയിരുന്നു. ഭരണസമിതി വെറും റബർ സ്റ്റാംപ് ആയിരുന്നു. ഒരു ഒപ്പിട്ടിട്ട് അടുത്ത ഒപ്പ് പിന്നീട് ഇടാമെന്ന് പറയും. ബോർഡ് മീറ്റിംഗിൽ വന്നിരുന്നത് പരമാവധി പത്ത് ലക്ഷം വരെയുള്ള ലോൺ അപേക്ഷകൾ. മിനുട്സ് ബുക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചതുമാണ്, നടപടി ഉണ്ടായില്ല. അഞ്ഞൂറ് രൂപ സിറ്റിംഗ് ഫീസ് കിട്ടുന്നതുകൊണ്ടാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. താൻ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. കേസിൽ പെട്ടതിനാൽ ഏഴ് മാസം കുടുംബത്തെ വിട്ടുനിൽക്കേണ്ടി വന്നു. 58 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഭരണസമിതി അംഗങ്ങൾക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സാധാരണക്കാരുടെ വിശ്വാസം. കരുവന്നൂർ ബാങ്കിൽ ആധാരം പണയം വച്ച് ലോണെടുത്തതിന് ജപ്തി ഭീഷണിയുണ്ടെന്നും മുൻ ഭരണസമിതിയംഗം 24നോട് പ്രതികരിച്ചു.
Read Also: കരുവന്നൂർ ബാങ്ക് ക്രമക്കേട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും; സുരേഷ് ഗോപി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചന്ദ്രന്റെ ആരോപണങ്ങളെ തള്ളി ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്തെത്തിയിരുന്നു. ക്രമക്കേട് നടന്നത് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണെന്നത് കുപ്രചരണമാണ്. വൻ വെട്ടിപ്പാണ് കരിവന്നൂരിൽ നടന്നത്. സി കെ ചന്ദ്രന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നിക്ഷേപത്തുക സിപിഐഎം അനുഭാവികൾക്ക് മാത്രം നൽകുന്നുവെന്ന ആരോപണം തെറ്റാണ്. സഹകരണ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ അജണ്ട കോൺഗ്രസ് ഏറ്റു പിടിച്ചുവെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.
Story Highlights: karuvannur bank fraud 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here