കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് സംഘം പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടക്കൽ പുതിയവീട്ടിൽ മനോജ് എസ്. നായരെയാണ് വിജിലൻസ് പിടികൂടിയത്. ( Bribery Case; Panchayat employee was caught by the vigilance team )
എറണാകുളത്ത് താമസിക്കുന്ന അടിമാലി പൊളിഞ്ഞപാലം സ്വദേശിനി പൊളിഞ്ഞപാലത്ത് 2012ൽ ആറ് സെന്റ് സ്ഥലവും വീടും വാങ്ങിയിരുന്നു. ഇപ്പോൾ ആ സ്ഥലം വിൽക്കുന്നതിന് ശ്രമിച്ചപ്പോഴാണ് കമ്പ്യൂട്ടർരേഖകളിൽ നമ്പറില്ലാത്തത് ശ്രദ്ധയിൽപ്പെട്ടത്. ഈ വീടിന് അന്ന് കെട്ടിട നമ്പർ നൽകിയിരുന്നതാണ്. സീനിയർ ക്ലർക്ക് മനോജ് ഈ വീടിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുപത്തയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
Read Also: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി വിജിലൻസ്
2500 രൂപ ആദ്യംതന്നെ ഇയാൾ കൈപ്പറ്റിയിരുന്നതായാണ് അറിയുന്നത്. അടുത്ത ഘട്ടമായി 8000 രൂപ നൽകാൻ പറഞ്ഞിരുന്നു. അടിമാലി പഞ്ചായത്തിന് സമീപം പൊലീസ് സ്‌റ്റേഷന് എതിർവശമുള്ള എടിഎം കൗണ്ടറിന് സമീപത്ത് വച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് ജീവനക്കാരനെ വിജിലൻസ് പൊക്കിയത്. പഞ്ചായത്ത് ജീവനക്കാരന് കൈമാറുന്നതിനായി പരാതിക്കാരിക്ക് വിജിലൻസ് സംഘം പണം നൽകിയിരുന്നു. പൊളിഞ്ഞപാലം സ്വദേശിനി കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതി വിജിലൻസിന് നൽകിയത്.
Story Highlights: Bribery Case; Panchayat employee was caught by the vigilance team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here