ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു സംഭവം; പ്രതിക്ക് ആര്‍എസ്എസ് ബന്ധമെന്ന് ഡിവൈഎഫ്‌ഐ

ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്ക് ആര്‍എസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്‌ഐ. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയെയാണ് മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കിഴടങ്ങി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ ( DYFI says accused has RSS connection ).
സുജീഷ് പ്രദേശത്തുണ്ടായിരുന്ന സമയത്തെല്ലാം ബിജെപിയുടേയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്നെ എന്തായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊലചെയ്യപ്പെട്ട പെണ്‍കുട്ടി ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ആണ്. പ്രദേശത്തെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും നല്ല ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നതില്‍ അന്വേഷണം വേണം. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്കും പ്രതിയായിട്ടുള്ള വ്യക്തിക്കും മാത്രമെ അറിയു. പൊലീസ് പ്രതി പറയുന്നത് മാത്രമല്ല കേള്‍ക്കേണ്ടത്. അല്ലാതെ എന്തു നടന്നു എന്ന് കൂടി പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ന് 11.30നാണ് സംഭവം. സൂര്യപ്രിയയും സുജീഷും തമ്മില്‍ ഏതാണ്ട് ആറ് വര്‍ഷമായി പരിചയമുണ്ട്. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛന്‍ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമേ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: Dyfi unit secretary murder; DYFI says accused has RSS connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here