ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ല; കാസർഗോഡ് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം ബഹിഷ്‌കരിച്ച് ഡോക്ടർമാർ
കാസർഗോഡ് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം ബഹിഷ്‌കരിച്ച് ഡോക്ടർമാർ. ആവശ്യത്തിന് ജീവനക്കാരും, അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങിയത്. അതേസമയം, ഡോക്ടർമാരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്തെത്തി
കാസർഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്നിൻറെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങിയത്. എന്നാൽ തുടക്കം മുതൽ തന്നെ ഈ ഉത്തരവിനെതിര ഡോക്ടർമാരുടെ ഇടയിൽ എതിർപ്പുണ്ടായിരുന്നു. ആവശ്യത്തിന് ജീവനക്കാരും, മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ രാത്രികാല പോസ്റ്റ്മോർട്ടം നടത്തില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നാൽ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടർമാർ കോടതി വിധിപോലും ലംഘിക്കുകയാണെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രതികരിച്ചു.
ഹൈക്കോടതി നിർദേശിച്ച സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ രാത്രികാല പോസ്റ്റ്മോർട്ടം ബഹിഷ്കരിക്കുന്നത്. ജനങ്ങൾക്കുള്ള അറിയിപ്പായി മോർച്ചറിക്ക് മുമ്പിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. അതേസമയം, ഡോക്ടർമാരുടെ ഇപ്പോഴത്തെ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് എംഎൽഎ. വിഷയത്തിൽ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
Story Highlights: kasaragod hospital night postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here