‘കൊന്നുതരുമോ എന്ന് എന്റെ കുഞ്ഞ് ചോദിച്ചു’; കൊല്ലത്തെ പിഎച്ച്‌സിക്കെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം-24 എക്‌സ്‌ക്ലൂസീവ്

കൊല്ലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്‌പ്പെടുത്ത പത്ത് വയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്ന സംഭവത്തില്‍ ആശുപത്രി അധികൃതരെ വെള്ളപൂശി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. നെടുമ്പന ഗ്രാമപഞ്ചായത്തിലെ വട്ടവിള ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടാണ് ഡിഎംഒ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. (24 exclusive child family allegation against phc and dmo kollam)
ജൂലൈ മാസത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കുത്തിവയ്‌പ്പെടുത്ത പള്ളിമണ്‍ സ്വദേശികളായ അമീര്‍- സുല്‍ഫത്ത് ദമ്പതികളുടെ മകളുടെ ആരോഗ്യനില വഷളാകുന്നത്. കുത്തിവയ്‌പ്പെടുത്തതിന്റെ പിറ്റേന്ന് ആ ഭാഗത്ത് വീക്കമുണ്ടാകുകയും ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരികയുമായിരുന്നു.
വിഷയത്തില്‍ വീട്ടുകാര്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കുമുള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ഡിഎംഒ വിചിത്രമായ റിപ്പോര്‍ട്ട് തയാറാക്കിയത്. കുട്ടിക്കൊപ്പം ആശുപത്രിയിലായതിനാല്‍ മാതാവിന് മൊഴി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയുമില്ല.
Read Also: ‘നിങ്ങൾക്ക് എന്താണ് വിഷമം’; അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിന് ഹൈക്കോടതിയുടെ വിമർശനം
പ്രാഥമികാരോഗ്യ കേന്ദ്രവും ജില്ലാ ആശുപത്രിയും വിഷയത്തില്‍ നന്നായി ഇടപെട്ടെന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടിലുള്ളത്. കുട്ടിയുടെ ബന്ധുക്കള്‍ സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ജില്ലാ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ അലംഭാവമുണ്ടായതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
‘ഐസിയുവില്‍ കിടന്ന് എന്റെ കുഞ്ഞ് ഒരുപാട് വേദന അനുഭവിച്ചു. വേദന സഹിക്കവയ്യാതെ എന്നെ ഒന്ന് കൊന്നുതരുമോ എന്നാണ് കുഞ്ഞ് ചോദിച്ചത്. അത്ര വേദന അനുഭവിച്ചിട്ടും എന്റെ മോള്‍ക്ക് നീതി കിട്ടുന്നില്ല’. വിതുമ്പിക്കൊണ്ട് സുല്‍ഫത്ത് ട്വന്റിഫോറിനോട് പറയുന്നത് ഇങ്ങന. എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണ്. പിഴവ് വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Story Highlights: 24 exclusive child family allegation against phc and dmo kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here