ചെറുവണ്ണൂര്‍ ഗോഡൗണിലെ തീ നിയന്ത്രണ വിധേയം; ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്
മൂന്നുമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീ പിടുത്തം നിയന്ത്രണവിധേയം. ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്‌സും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്‌നി രക്ഷ സേനയും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ശ്രീനിവാസ് പറഞ്ഞു.
ഫറൂക്ക് ചെറുവണ്ണൂരിലെ ഗോഡൗണില്‍ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് ടര്‍പന്റൈന്‍, റ്റിന്നര്‍ ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാന്‍ വന്ന ടാങ്കറില്‍ നിന്നും തീ പടര്‍ന്നു എന്നും സൂചനയുണ്ട്. ഫോറെന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. അഗ്‌നിബാധയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് എന്ന് പൊലീസ് വ്യക്തമാക്കി.
Read Also: നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; സിസിടിവി ദൃശ്യം പുറത്ത്
സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സുഹൈല്‍ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. മീഞ്ചന്ത, ബീച്ച്, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷ സേനയെത്തിയാണ് തീ അണച്ചത്.
Story Highlights: fire accident at cheruvannur godown under control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here