കരാർ തുക കുടിശ്ശികയായി; ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി കാസർഗോഡ് ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി കാസർഗോഡ് കോളിയടുക്കത്ത് ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ നിർമാണം പൂർണമായും നിലച്ചു. ആറ് മാസം കൊണ്ട് ഫ്ലാറ്റുകൾ കൈമാറുമെന്നായിരുന്നു വാഗ്ധാനം. എന്നാൽ, തുകയിൽ കുടിശ്ശിക വരുത്തിയതോടെയാണ് ഹൈദരാബാദ് ആസ്ഥാനമായ നിർമാണക്കമ്പനി ഈ പദ്ധതി ഉപേക്ഷിച്ചത്.
ഭൂ-ഭവനരഹിതരായ 44 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി 2020 ഫെബ്രുവരിയിലാണ് കോളിയടുക്കത്ത് ബഹുനില പാർപ്പിട സമുച്ചയത്തിൻറെ നിർമാണം ആരംഭിച്ചത്. ആറ് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ഹൈദരബാദ് ആസ്ഥാനമായ കമ്പനി കരാറേറ്റെടുത്തത്. ലൈറ്റ് ഗെയ്ജ് സ്റ്റീൽ ഫ്രെയിം എന്ന പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെട്ടിടത്തിൻറെ നിർമാണം. എന്നാൽ കരാർ തുക കുടിശികയായത് മുതൽ സർക്കാരുമായുള്ള പ്രശ്നങ്ങൾ തുടർക്കഥയായതോടെ കമ്പനി നിർമാണം ഉപേക്ഷിച്ചു. ചെമ്മനാട് പഞ്ചായത്തിൽ മാത്രം അർഹരായ നൂറ്റി ഇരുപതോളം കുടുംബങ്ങളാണ് പദ്ധതി യാഥാർത്ഥ്യമാകാൻ കാത്തിരിക്കുന്നത്.
സ്ഥലം വിട്ടുനൽകിയത് കൂടാതെ റോഡ്, വൈദ്യുതി, വെള്ളം ഉൾപ്പടെയുള്ള മറ്റ് അനുബന്ധ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി നൽകാൻ തയ്യാറാണ്. എന്നാൽ 6.64 കോടി രൂപയുടെ ക സ്വപ്ന പദ്ധതിയുടെ നിർമാണം പുനരാരംഭിക്കാനാകുമോ എന്ന കാര്യത്തിൽപോലും അധികൃതർക്ക് നിശ്ചയമില്ല. സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള പ്രഥമ ഭവന സമുച്ചയമാണ് കാടുപിടിച്ച് നശിക്കുന്നത്.
Story Highlights: life mission kasaragod building construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here