‘പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്, അവന്മാരുടെ സൂക്കേടെന്നാ’; റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്
വീട്ടിൽ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്. കൊച്ചുമക്കൾ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പ്രതികരിച്ചു. ദിലീപിൻ്റെ അനിയൻ ഷോൺ ജോർജിനെ വിളിച്ച ഫോൺ 2019ൽ തന്നെ നശിപ്പിച്ചതായി കത്ത് കൊടുത്തതാണെന്നും പിസി പ്രതികരിച്ചു. (pc george response raid)
“ദിലീപിൻ്റെ അനിയൻ ചാക്കോച്ചനെ (ഷോൺ ജോർജ്) വിളിച്ചു. വിളിച്ച ഫോൺ വേണം. അത് 2019ലാ. മനസ്സിലാക്കണം. ആ ഫോൺ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് ചാക്കോച്ചൻ കത്ത് കൊടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് വന്നുവന്ന് എൻ്റെ കൊച്ചുമക്കൾ പഠിക്കുന്ന ടാബ്, അത് സീൽ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേ?”- പിസി ജോർജ് പ്രതികരിച്ചു.
Read Also: നടിയെ ആക്രമിച്ച കേസ് വഴി തിരിച്ചുവിടാൻ ഷോൺ ജോർജ് ശ്രമിച്ചു; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
നടിയെ ആക്രമിച്ച കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ റെയ്ഡ് നടക്കുന്നത്. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
കേസിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഒരു സിനിമാ പ്രവർത്തകനും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
Story Highlights: pc george response raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here