സിപിഐഎം ഓഫീസ് ആക്രമണക്കേസ്; ആറ് എബിവിപി പ്രവർത്തകർക്കും ജാമ്യം
സിപിഐഎം തിരുവനന്തപുരം ജില്ലാ ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. അറസ്റ്റിലായ 6 എബിവിപി പ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.
വഞ്ചിയൂരിലെ എ.ബി.വി.പി-സി.പി.ഐ.എം. സംഘർഷത്തിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിൽ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽ മൂന്നു പേർ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വഞ്ചിയൂരിൽ കൗൺസിലർ ഗായത്രി ബാബുവിന് എ.ബി.വി.പി. പ്രവർത്തകർ പൊതുവേദിയിൽ ബലം പ്രയോഗിച്ചു നിവേദനം നൽകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കം. ഈ സംഘത്തിൽ സംഘത്തിൽ ഉണ്ടായിരുന്നവർ തന്നെയാണ് പാർട്ടി ഓഫീസ് ആക്രമിച്ചത്. സംഘർഷത്തിന് ശേഷം ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പുലർച്ചെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപോയാണ് പാർട്ടി ഓഫീസിന് കല്ലെറിഞ്ഞത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചു. പൊലീസ് എത്തിയതോടെ ആർ.എസ്.എസ്-ബിജെ.പി പ്രവർത്തകരും ആശുപത്രി പരിസരത്ത് സംഘടിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് പൊലീസ് ഇന്നത്തേക്ക് മാറ്റിയത്.
കൗൺസിലർ ഗായത്രി ബാബുവിനെ കൈയേറ്റം ചെയ്ത കേസിൽ പൊലീസ് ഈ മൂന്ന് എ.ബി.വി.പി. പ്രവർത്തകരുടെയും അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി ജാമ്യം നൽകി. പിന്നാലെയാണ് കല്ലേറ് കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ തമ്പാനൂർ പൊലീസ് എത്തിയത്. ആശുപത്രിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
Story Highlights: cpim office attack 6 abvp culprit bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here