Advertisement

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഏത് പൊന്നു തമ്പുരാൻ ആയാലും എനിക്ക് ഇറവറൻസാണ്; ബിജിമോൾ

September 1, 2022
Google News 2 minutes Read

സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ. തന്നെ മോശക്കാരിയാക്കാൻ ജില്ലാ സമ്മേളനത്തിനിടെ ശ്രമം നടന്നതായി ബിജിമോൾ ആരോപിച്ചു. വ്യക്തിഹത്യ ചെയ്യാൻ ജില്ലാ നേതൃത്വം വലിയ ശ്രമം നടത്തി. ഒരു വനിത ജില്ലാ സെക്രട്ടറിയാകുക എന്ന ചരിത്രപരം ആകേണ്ട തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നും ബിജിമോൾ ആരോപിച്ചു. വനിതയായ തന്നെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആകണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ച് അവശ്യപെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ല എന്നും ബിജിമോൾ ആരോപിച്ചു. ഒരു ജില്ലയിലെങ്കിലും വനിതാസെക്രട്ടറി എന്ന ലക്ഷ്യംവെച്ചായിരുന്നു കാനംപക്ഷക്കാരിയായ ബിജിമോളെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും നീക്കം എതിര്‍പക്ഷം പരാജയപ്പെടുത്തുകയായിരുന്നു.

ജനപ്രതിനിധി എന്ന നിലയില്‍ സ്ത്രീവിരുദ്ധമായ ഡിഗ്രേഡിങ്ങിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും താന്‍ ഇരയായിട്ടുണ്ടെന്ന് ബിജിമോള്‍ പറയുന്നു. ‘അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാല്‍ എന്നെ അപമാനിക്കുവാന്‍ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളര്‍ന്നു പോകില്ല. കൂടുതല്‍ കരുത്തോടെ മുന്നേറും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നു തമ്പുരാന്‍ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്..’-ബിജിമോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രീയപ്പെട്ട വനിതാരാഷ്ട്രീയ പ്രവർത്തകരെ,
ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല.പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും പാടില്ല. രാഷ്ട്രീയ രം​​ഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങൾ സംഘടിപ്പിക്കും. പാർലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുവാൻ വലിയ ചർച്ചകളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും( ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷത്തിനും സംഘാടകരിൽ ന്യൂനപക്ഷത്തിനും ഈ സമരത്തെക്കുറിച്ച് വലിയ ധാരണകൾ ഇല്ലെന്ന് എനിക്ക് പറയേണ്ടി വരുന്നത് രാഷ്ട്രീയ സംഘടനാ ബോധത്തിന്റെ കുറവ് കൊണ്ടല്ല മറിച്ച് വ്യക്തിഗതമായ രാഷ്ട്രീയഅനുഭവങ്ങളുടെ വിലയിരുത്തലിൽ നിന്നു തന്നെയാണ്.) എന്നാൽ പുരോ​ഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂർവം പറയേണ്ടി വരും.

പുരോ​ഗമന രാഷ്ട്രീയ രം​ഗത്ത് പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തിൽ നിന്നും പുസ്തക പാരായണത്തിൽ നിന്നും കിട്ടിയ അറിവുകൾ കൊണ്ട് ജെൻഡർ ന്യൂട്രൽ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും. പക്ഷേ അവർ വ്യക്തി​ഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് എന്റെ അനുഭവം.
27 വർഷങ്ങൾക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തന രം​ഗത്ത് എത്തിയ എന്നെപോലെയുള്ളവർക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങൾ ധാരാളമായി പറയാനുണ്ടാവും. സ്ത്രീകൾക്ക് എന്തു ചെയ്യാൻ സാധിക്കും ഇതൊക്കെ വൻ പരാജയങ്ങളായിരിക്കുമെന്ന യാഥാസ്ഥിക സങ്കല്പങ്ങളെ പൊളിച്ചെഴുതുവാൻ ഈ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് സ്ത്രീകൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ തന്നെ പറയാം. സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ മാത്രമല്ല കുടുംബങ്ങളിലും സ്ത്രീകളുടെ അഭിപ്രായങ്ങൾ മാനിക്കപ്പെടുന്നതിന്റെ തോത് വർധിപ്പിക്കുവാൻ സ്ത്രീ സംവരണത്തിനും ഒരു പങ്കുണ്ട്.

നിയമപരമായ സംവരണങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കുവാൻ സാധിുക്കുവെന്നത് വാസ്തവമാണ്. അത് മനസിലാക്കിയാണ് സ്ത്രീ പങ്കാളിത്തം ഉയർത്തുവാൻ ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷട്രീയ പാർട്ടി 15 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയ നേതൃത്വനിരയിൽ ഉണ്ടാകണമെന്ന് നിർദേശം നൽകിയത്. അതിന്റെ ഭാ​ഗമായാണ് ഒരു വനിതയെയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരി​ഗണിക്കണമെന്ന് എൻഎഫ്ഐഡബ്ലുവിന്റെ കേരള ഘടകം ശക്തമായ നിലപാട് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് എന്റെ പേരു നിർദേശിക്കുകയും ചെയ്തു. പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണിൽ തൊട്ടതെ എനിക്ക് നേരെയുണ്ടായ ഡി ​ഗ്രേഡിം​ഗും മോറൽ അറ്റാക്കിം​ഗും വിവർണാതീതമാണ്.

Read Also: ഇ.എസ്.ബിജിമോൾ രാഷ്ട്രീയ സംഘടന ധാരണയില്ലാത്ത നേതാവെന്ന് സിപിഐ

നപ്രതിനിധി എന്ന നിലയിൽ ഇത്തരം സ്ത്രീവിരുദ്ധമായ ഡി​ഗ്രേഡിം​ഗിന് മറ്റു രാഷ്ട്രീയ പാർ‌ട്ടികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ( മാധ്യമങ്ങളുടെ സറ്റെെയറിൽ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ) ഞാൻ ഇരയായിട്ടുണ്ട്. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉൾക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരി​ഗണിച്ചപ്പോൾ ‍ജെൻഡർ പരി​ഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോ​ഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോ​ഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്.

Story Highlights: E S Bijimol Facebook Against CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here