ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; കെ.സുധാകരന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കെ.സുധാകരനെതിരെയും കോൺഗ്രസിനെതിരെയും നിയമസഭയിൽ മുഖ്യമന്ത്രി. ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.സുധാകരന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ മറുപടി നൽകി ( EP Jayarajan case K Sudhakaran involved ).
അതേസമയം, ഭരണ പക്ഷത്തിന്റെ ചോദ്യത്തിലുള്ളത് ദുരാരോപണമെന്നും സ്പീക്കറുടെ റൂളിംഗിന് വിരുദ്ധമാണെന്നും ആരോപിച്ച പ്രതിപക്ഷം ഉപചോദ്യങ്ങൾ ബഹിഷ്കരിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടോയെന്നതും, ഇ.പി.ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.സുധാകരന് പങ്കുണ്ടോ എന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ചോദ്യങ്ങൾ. ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിട്ട് വന്നതോടെ സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷനേതാവ് പ്രതിഷേധം രേഖപെടുത്തി.
എന്നാൽ ചോദ്യം സഭയിൽ ഉന്നയിക്കാമെന്നും ഊഹാപോഹങ്ങളും ആരോപണങ്ങളും ചോദ്യമായി വരാതിക്കാൻ നടപടി സ്വീകരിക്കുമെന്നും അടുത്ത സഭാ സമ്മേളനം മുതൽ ഇത് കർശനമാക്കുമെന്നും സ്പീക്കർ സഭയെ അറിയിച്ചു.
പിന്നാലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.സുധാകരന് പങ്കുണ്ടെന്ന് സുധാകരൻ്റെ മുൻ ഡ്രൈവർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ കേസിലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. കാക്കനാട്ടെ പ്രതിഷേധത്തിലും രാഷ്ട്രീയ നേതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ചോദ്യത്തിലുള്ളത് ദുരാരോപണമെന്നും സ്പീക്കറുടെ റൂളിംഗിന് വിരുദ്ധമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ പ്രതീപക്ഷം സ്പീക്കർക്ക് പരാതി നൽകി.
Story Highlights: EP Jayarajan case; K Sudhakaran is involved CM in Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here