ഴാങ് ലൂക് ഗൊദാർദ് സിനിമയിലെ ഒറ്റയാൻ: അടൂർ ഗോപാലകൃഷ്ണൻ
ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് സിനിമയിലെ ഒറ്റായാൻ ആയിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അതുവരെ അനുവർത്തിച്ചിരുന്ന സിനിമയുടെ രീതിയിൽ നിന്നെല്ലാം മാറി സ്വന്തം പാത വെട്ടിതുറന്ന മഹാപ്രതിഭയായിരുന്നു അദ്ദേഹമെന്നും അടൂർ ഗോപാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു (Jean Luc Godard adoor gopalakrishnan ).
ആദ്യ സിനിമ ബ്രെത്ത്‌ലെസ് തന്നെ അന്നുവരെയുള്ള പ്രതിഭകളെ ചോദ്യം ചെയ്യുന്നതും തന്റെ ശൈലി വെട്ടിതുറക്കുന്നതുമായിരുന്നു. ആ സിനിമയിലെ പ്രധാന കഥാപാത്രം കാഴ്ചക്കാരോട് നേരിട്ട് സംസാരിക്കുന്ന പ്രത്യേക ടെക്നിക്ക് ആണ് അദ്ദേഹം ഉപയോഗിച്ചത്. ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തെത്തിലേക്ക് പോകുമ്പോൾ ഒരു തെറിപ്പ് ഉണ്ടാകാറുണ്ട്. പലരും അത് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാൻ ആ തെറിപ്പ് ശക്തമായി അവതരിപ്പിച്ച വ്യക്തയാണ് അദ്ദേഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സിനിമയുടെ ഭാഷയിൽ തന്നെ വിലയ വ്യതിയാനം കൊടുക്കാനായി. ഒരു സമയം അദ്ദേഹം ചൈനയിൽ വലിയ ആകൃഷ്ടനായി. ചൈനയെ പറ്റി ഒത്തിരി സിനിമ ചെയ്തു. എന്നാൽ പിന്നീട് അതിൽ നിന്നും പിന്മാറി. സിനിമ ഡിജിറ്റലിലേക്ക് മാറിയപ്പോഴും അതിലേക്ക് എടുത്തുചാടി പുതിയ ആവിഷ്കാര മാതൃകകൾ അദ്ദേഹം കൊണ്ടുവന്നുവെന്നും അടൂർ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചത്. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1950-ൽ പാരീസിലെ സോർബൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ ചിത്രവും എ വുമൺ ഈസ് എ വുമൺ (1969) ആദ്യ വർണചിത്രവുമാണ്.
ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) എന്ന ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
Story Highlights: Jean Luc Godard adoor gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here