Advertisement

KSRTC: ശമ്പളം കൊടുക്കാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത; ‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

September 14, 2022
Google News 3 minutes Read

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ ‘ചിന്ത’ മാസികയില്‍ ലേഖനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം നല്‍കാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയാണെന്നാണ് ലേഖനത്തിലെ വിമര്‍ശനം.(pinarayi vijayan ksrtc issue)

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്‌മെന്റും തൊഴിലാളികളും നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ല. ഇത് പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് മുഖ്യമന്ത്രി ലേഖനത്തില്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷം മാത്രം 2076 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കി. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിര്‍ത്തുക എളുപ്പമല്ല. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ജീവനക്കാര്‍ സഹകരിക്കണം. മാനേജ്‌മെന്റ് തലത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണം. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രഭങ്ങളോട് ജീവനക്കാരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനെ മൂന്ന് സോണുകളായി വിഭജിക്കുമെന്നും സ്വയംഭരണാധികാരമുള്ള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ഘട്ടത്തിലാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നയം കാരണം തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും മുടങ്ങിക്കിടക്കുകയായിരുന്നു. പെന്‍ഷന്‍ ലഭിക്കാത്തതില്‍ നിരാശനായ ഒരു മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത ദൗര്‍ഭാഗ്യകരമായ സംഭവവും ഉണ്ടായി.

Read Also: 6 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 6961 കോടി രൂപ

അക്കാലത്ത് കെഎസ്ആര്‍ടിസിയുടെ വസ്തുവകകള്‍ പണയപ്പെടുത്തി കടമെടുത്താണ് ഓരോ മാസത്തെയും ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നത്. കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍), ഹഡ്‌കോ, വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, തുടങ്ങി കിട്ടാവുന്നിടത്തു നിന്നെല്ലാം 16 ശതമാനം വരെ പലിശയ്ക്ക് വായ്പകള്‍ വാങ്ങുകയും അതെല്ലാം കൂടി 3100 കോടി രൂപയിലെത്തുകയും ചെയ്തിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ബാക്കി തുക കണ്ടെത്താനോ, പെന്‍ഷന്‍ കൃത്യമായി നല്‍കാനോ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞില്ല. ഇതെല്ലാം വിസ്മരിച്ചും, മറച്ചുവെച്ചുമാണ് ചില സംഘടനകള്‍ പ്രചരണം നടത്തുന്നത്.

Read Also: കെഎസ്ആര്‍ടിസി പ്രതിസന്ധി; ഓണക്കാലത്തും പരിഹാരമായില്ല; ശമ്പളത്തിന് പകരം കൂപ്പണ്‍

കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതത്ര എളുപ്പമുള്ള കാര്യമല്ല. പൊതുമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തോട് ഏറ്റുമുട്ടിയേ ഇത് വിജയിക്കൂ. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ‘മോട്ടോര്‍ വാഹന നിയമഭേദഗതി’യും ഡീസല്‍ ഓയില്‍ വിലയില്‍ ഉണ്ടായ വിലക്കയറ്റവും ട്രാന്‍സ്‌പോര്‍ട്ട് മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തില്‍ അരലക്ഷത്തോളം സ്വകാര്യ ബസുകള്‍ ഓടിയിരുന്നത് പതിനായിരമായി കുറഞ്ഞത് വ്യവസായ പ്രതിസന്ധി മൂലമാണ്. ഒന്നരലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്’. മുഖ്യമന്ത്രി ലേഖനത്തില്‍ പറഞ്ഞു.

Story Highlights: pinarayi vijayan article in chintha magazine ksrtc issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here