നിയമസഭാ കയ്യാങ്കളി: യുഡിഎഫ് മനപൂര്‍വമെടുത്ത കേസെന്ന് വി ശിവന്‍കുട്ടി

നിയമസഭാ കയ്യാങ്കളിക്കേസ് കോടതിയില്‍ ശക്തമായി നേരിടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യുഡിഎഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു. നിയമസഭയിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് സംഭവച്ച നാശനഷ്ടം സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. (v sivankutty response to assembly ruckus case )
നിയമസഭാ കയ്യാങ്കളി കേസില്‍ ഇന്ന് കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്ന വേളയിലായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശങ്ങള്‍. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇ.പി.ജയരാജന്‍ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അന്ന് ഇ.പി.ജയരാജന്‍ നിര്‍ബന്ധമായി ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിചാരണ തീയതി അന്ന് തീരുമാനിക്കും.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.
Story Highlights: v sivankutty response to assembly ruckus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here